
വിവാഹേതര ബന്ധങ്ങള്‍ സാമൂഹിക വിപത്താണെന്ന് മദ്രാസ് ഹൈക്കോടതി. പൊതുഇടങ്ങളില്‍ സ്ത്രീകള്‍ എത്തുന്നതാണോ വിവാഹേതര ബന്ധങ്ങള്‍ക്ക് കാരണമെന്ന് കോടതി ചോദിച്ചു. സ്കൂളുകളില്‍ സദാചാര മൂല്യങ്ങള്‍ പഠിപ്പിക്കാത്തത്, ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുമായി ഇടപഴകുന്നത്, പാശ്ചാത്യവല്‍ക്കരണം, എന്നിവയ്ക്ക് വിവാഹേതര ബന്ധങ്ങളില്‍ പങ്കുണ്ടോയെന്നും മദ്രാസ് ഹൈക്കോടതി ആരാഞ്ഞു. കേന്ദ്ര-സംസ്ഥാന സര്ക്കാരുകളോടായിരുന്നു കോടതിയുടെ ചോദ്യം. കൊലപാതകങ്ങള്‍ക്കും തട്ടികൊണ്ടുപോകലിനും വിവാഹേതരബന്ധം കാരണമാകുകയാണെന്ന് ജസ്റ്റിസ് എന്‍. കിരുബാകരന്‍, ജസ്റ്റിസ് അബ്ദുള്‍ കുദ്ദോസ് എന്നിവരടങ്ങിയ ബെഞ്ച് ഉത്കണ്ഠ രേഖപ്പെടുത്തുകയും ചെയ്തു.
സ്കൂളുകളില്‍ സദാചാര മൂല്യങ്ങള്‍ പഠിപ്പിക്കാത്തത്, പൊതു ഇടങ്ങള്‍ സ്ത്രീകള്‍ക്ക് തുറന്ന് ലഭിക്കുന്നത്, ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുമായി ഇടപഴകുന്നത്, പാശ്ചാത്യവല്‍ക്കരണം, പങ്കാളിയുടെ സാമ്പത്തിക സ്വയം നിര്‍ണയാവകാശം, ടി.വി സീരിയല്‍, സിനിമ, സമൂഹമാധ്യമങ്ങള്‍, ലഹരി, അണുകുടുംബ വ്യവസ്ഥ, വീട്ടുകാരുടെ ആലോചനപ്രകാരം നിര്‍ബന്ധിച്ച് നടത്തുന്ന വിവാഹം എന്നിവയാണോ വിവാഹേതര ബന്ധങ്ങള്‍ക്ക് ഘടകമായി തീരുന്നതെന്ന് അറിയണമെന്ന് ബെഞ്ച് വ്യക്തമാക്കി.

ഗുണ്ടാ ആക്ട് പ്രകാരം അജിത്ത് കുമാര്‍ എന്നയാളെ തടവില്‍ വെച്ചതിനെതിരെ നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കവെയാണ് കോടതി സര്‍ക്കാരുകളോട് വിവാഹേതര ബന്ധം സംബന്ധിച്ച ചോദ്യങ്ങള്‍ ഉന്നയിച്ചത്. അജിത്ത് കുമാറും കൂട്ടരും ജോസഫ് എന്ന വ്യക്തിയെ അവിഹിത ബന്ധത്തിന്റെ പേരില്‍ കൊലപ്പെടുത്തിയെന്ന കേസ് ക്വാഷ് ചെയ്യാനുള്ള അപേക്ഷ പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണങ്ങള്‍.
അജിത്ത് കുമാര്‍ കേസില്‍ കൊലപാതകത്തിന്റെ അടിസ്ഥാന കാരണം വിവാഹേതര ബന്ധമാണെന്ന് കോടതി പറഞ്ഞു. ഇന്ത്യയില്‍ വിവാഹമെന്നത് സ്നേഹം, വിശ്വാസം എന്നിവയില്‍ അടിസ്ഥാനമാക്കിയാണ് നിലനില്‍ക്കുന്നത്. ദാമ്പത്യജീവിതത്തിന് പുറത്തുള്ള ബന്ധങ്ങള്‍ കുടുംബങ്ങളെ പേടിപ്പെടുത്തുകയും, കുടുംബങ്ങളെ ശിഥിലമാക്കുകയും ചെയ്യും. വിവാഹേതര ബന്ധങ്ങളുടെ പേരിലുള്ള കുറ്റകൃത്യങ്ങളുടെ കാര്യകാരണങ്ങള്‍ കണ്ടെത്തേണ്ടതും പരിഗണിക്കേണ്ടതും കോടതിയുടെ ഉത്തരവാദിത്വമാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയേണ്ടതും കുറയ്ക്കേണ്ടതിനാലുമാണ് കോടതിയുടെ അന്വേഷണങ്ങളെന്നും മദ്രാസ് ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.
കോടതി കേസ് അവധിക്കുവയ്ക്കുകയും കേന്ദ്ര കുടുംബ ക്ഷേമ മന്ത്രാലയത്തോടും സംസ്ഥാന സര്‍ക്കാരിനോടും കക്ഷി ചേരാന്‍ ആവശ്യപ്പെടുകയും ചെയ്തു. കോടതിയുടെ ചോദ്യങ്ങള്‍ക്ക് സര്‍ക്കാരുകള്‍ മറുപടി നല്‍കണമെന്നും മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
