
ന്യൂഡൽഹി: കുട്ടികള്‍ക്കുള്ളില്‍ രാജ്യസ്നേഹവും പട്ടാക്കാരോടുള്ള ആദരവും കൂട്ടുവാന്‍ ജെ. എൻ. യു സർവകലാശാലയിൽ പട്ടാള ടാങ്ക് സ്ഥാപിക്കണമെന്ന് വൈസ് ചാൻസലർ. എം. ജഗദീഷ് കുമാര്‍. ഞായറാഴ്ച ക്യാമ്പസില്‍ സംഘടിപ്പിച്ച കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷങ്ങളില്‍ സംസാരിക്കവെയാണ് വൈസ് ചാന്‍സലര്‍ ചടങ്ങില്‍ പങ്കെടുത്ത കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, വി.കെ. സിങ് എന്നിവരോട് പട്ടാള ടാങ്ക് നല്‍കാന്‍ ആവശ്യപ്പെട്ടത്. മാനവശേഷി മന്ത്രാലയത്തിന്റെ വിജയ് വീര്‍ അഭിയാന്‍ പരിപാടിയുടെ ഭാഗമായായിരുന്നു ആഘോഷ ചടങ്ങുകള്‍. വേദിയില്‍ പരംവീര്‍ചക്ര ലഭിച്ച 21 പട്ടാളക്കാരുടെ ഛായാചിത്രങ്ങളും വെച്ചിരുന്നു.

ക്രിക്കറ്റ് താരം ഗൌതം ഗംഭീറും വെറ്ററന്‍ ഇന്ത്യ എന്ന വിരമിച്ച സൈനികരുടെ സംഘടനയിലെ അംഗങ്ങളും കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ചുവീണ ജവാന്‍മാരുടെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. 2,200 അടി നീളമുള്ള ത്രിവര്‍ണ പതാകയുമായി തിരംഗ യാത്രയും നടത്തി. പട്ടാള ബാന്‍ഡിന്റെ അകമ്പടിയോടെ നടന്ന ചടങ്ങിനെ ചരിത്രപരമെന്നാണ് വൈസ് ചാന്‍സലര്‍ വിശേഷിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ജെ. എന്‍. യുവില്‍ രാജ്യദ്രോഹ മുദ്രവാക്യങ്ങള്‍ ഉയര്‍ന്നെന്നാരോപിച്ച് നിരവധി വിദ്യാഥികളെയാണ് അറസ്റ്റ് ചെയ്തത്. അതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.
