വനിതാ മതിലിനെതിരെ മാവോയിസ്റ്റുകളുടെ പോസ്റ്റര്‍; കണ്ണൂരില്‍ തോക്കേന്തിയ പ്രവര്‍ത്തകരെ തിരിച്ചറിഞ്ഞു

  • Post category:news
  • Reading time:1 min read
You are currently viewing വനിതാ മതിലിനെതിരെ മാവോയിസ്റ്റുകളുടെ പോസ്റ്റര്‍; കണ്ണൂരില്‍ തോക്കേന്തിയ പ്രവര്‍ത്തകരെ തിരിച്ചറിഞ്ഞു

കണ്ണൂര്‍: അമ്പായത്തോട് ഇന്നലെ തോക്കുകളെന്തി പ്രകടനം നടത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു. പൊലീസ് വര്‍ഷങ്ങളായി തിരയുന്ന മാവോയിസ്റ്റ് നേതാവ് സി.പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത് എന്നാണ് വിവരം. രാമു, കീര്‍ത്തി എന്ന കവിത എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു എന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് ഇറങ്ങി വന്ന സംഘത്തില്‍ ഒരു വനിത അടക്കം നാല് പേരാണ് ഉണ്ടായിരുന്നത്. കടയില്‍ നിന്ന് അരിയും സാധനങ്ങളും വാങ്ങി പോസ്റ്ററുകള്‍ പതിപ്പിച്ച ശേഷമാണ് സംഘം കാട്ടിലേക്ക് മടങ്ങിയത്. വനിതാ മതിലിനെതിരെയാണ് മാവോയിസ്റ്റ് സംഘം പോസ്റ്റര്‍ ഒട്ടിക്കുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തത്. നേരത്തെ, വയനാട് തലപ്പുഴക്കടുത്ത് പേര്യയില്‍ ആയുധധാരികളായ ഒമ്പതംഗ മാവോവാദി സംഘമെത്തിയ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ആ സംഘത്തിലെ മൂന്ന് പേര്‍ സ്ത്രീകളായിരുന്നു. പോസ്റ്ററുകള്‍ പതിച്ചതിനൊപ്പം ഇവര്‍ ലഘുലേഖകള്‍ പ്രദേശവാസികള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തിരുന്നു. കടയില്‍ നിന്ന് അരിയുള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങിയാണ് ഇവര്‍ മടങ്ങിയത്. മാവോവാദി സംഘം കടയിലെത്തുമ്പോള്‍ കുറച്ചു പേര്‍ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. മലയാളത്തിലാണ് ഇവര്‍ സംസാരിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. സാധനങ്ങളുടെ പേരുകള്‍ എഴുതിയ കുറിപ്പുമായാണ് ഇവര്‍ കടയിലെത്തിയത്. ആവശ്യമായ സാധനങ്ങള്‍ എടുത്ത ശേഷം 1,200 രൂപ കടയുടമയ്ക്ക് സംഘം നല്‍കി. ബ്രാഹ്മണ്യ ഹിന്ദുത്വത്തെ കുഴിച്ച് മൂടുക, മാവോയിസ്റ്റ് വിപ്ലവ ബദലിനായി പൊരുതുക എന്നാണ് പോസ്റ്ററിലുള്ളത്. കബനി ദളത്തിന്റെ ബുള്ളറ്റിനായ കാട്ടുതീയുടെ കോപ്പികളാണ് വിതരണം ചെയ്തത്.

0Shares