
കൊല്ലം:മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കൊല്ലം നിയുക്ത എം.പി എന്‍.കെ പ്രേമചന്ദ്രന്‍. പിണറായി വിരുദ്ധതയാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. മുഖ്യമന്ത്രിയുടെ ധിക്കാരത്തിനും ധാര്‍ഷ്ട്യത്തിനും ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലം. ഇടതുപക്ഷത്തിന്‍റെ നന്‍മയെ പിണറായി വിജയന്‍ തകര്‍ക്കുകയാണ്.സംഘടനയും സമ്പത്തും അധികാരവും ഉപയോഗിച്ച് എന്തും നടക്കുമെന്ന ധാര്‍ഷ്ട്യമാണ് പിണറായിക്ക്. കേരളത്തില്‍ ഇങ്ങനെയൊരു ഭരണസംവിധാനം വേണമോയെന്നു സി.പി.എം പൊളിറ്റ്ബ്യൂറോ ആലോചിക്കണം.

കേന്ദ്രനേതൃത്വത്തിന്‍റെ ഇടപെടലുണ്ടായില്ലെങ്കില്‍ കേരളത്തില്‍ സി.പി.എമ്മിന്‍റെ നില ദയനീയമാകും. പിണറായിയുടെ ഇഷ്ടത്തിന് അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്നതാണ് സി.പി.എമ്മിന്‍റെ ദുരന്തം.സി.പി.എം നേതാക്കള്‍ കമ്മിറ്റികളില്‍ പിണറായിയെ ഭയന്നിരിക്കുന്ന ദയനീയ അവസ്ഥയിലാണ് പാർട്ടി.
ബി.ജെ.പി പോലും ചെയ്യാത്ത നവലിബറല്‍ നയങ്ങളാണ് പിണറായി നടപ്പാക്കികൊണ്ടിരിക്കുന്നത്.ലണ്ടന്‍ സ്റ്റോക്ക് എക്സേഞ്ചില്‍ പോയതോടെ മുതലാളിത്തതിന്‍റെ ദല്ലാളായി പിണറായി മാറിയെന്നും പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി.
