
രാജ്യത്ത് ഇ-സിഗരറ്റുകള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സ്കൂള്‍ വിദ്യാര്‍ത്ഥികളും യുവാക്കളുമടക്കം വ്യാപകമായി ഉപയോഗിക്കുന്നുവെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് നടപടി.
ഇ-സിഗരറ്റിന്റെ ഉത്പാദനം, ഇറക്കുമതി-കയറ്റുമതി, ഉപയോഗം, സൂക്ഷിക്കല്‍, വിതരണം, പരസ്യം എല്ലാം നിരോധിക്കുന്നുവെന്ന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന് വ്യക്തമാക്കി. ഇ-സിഗരറ്റ് നിരോധന ഓര്‍ഡിനന്‍സ് ഈയടുത്ത് പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം കേന്ദ്രമന്ത്രിമാരുടെ സമിതി പരിശോധിച്ചിരുന്നു.

സിഗരറ്റിന്റെയോ സിഗാറിന്റെയോ ആകൃതിയിലുള്ളതും പുകയില കത്തിക്കാതെ പുകവലിയുടെ പെരുമാറ്റ വശങ്ങൾ, അനുഭൂതി എന്നിവ നൽകുന്നതുമായ ഒരു ഉപകരണമാണ് ഇ-സിഗരറ്റ് അഥവാ ഇലക്ട്രോണിക് സിഗരറ്റ്. ഒരു ബാറ്ററിയിൽ പ്രവർത്തിക്കുന്ന ബാഷ്പീകരണമാണ് ഇതിന്റെ അടിസ്ഥാന ഘടകം. പുകയില കത്തിക്കാതെ പുകവലിയുടെ ചില പെരുമാറ്റ വശങ്ങൾ അനുകരിക്കുകയാണ് ഇ-സിഗരറ്റുകൾ ചെയ്യുന്നത്. ഇ-സിഗരറ്റ് ഉപയോഗിക്കുന്നതിനെ “വാപ്പിംഗ്” എന്നും ഉപയോക്താവിനെ “വാപ്പർ” എന്നുമാണ് വിളിക്കുന്നത്.
ഇ-സിഗരറ്റിന് സാധാരണഗതിയിൽ ഒരു പഫ് എടുക്കുന്നതിലൂടെ ഇ-ലിക്വിഡ് എന്ന ദ്രാവക ലായനി സ്വയം സജീവമാകുന്നു. സാധാരണ പുകയിലക്ക് പകരം ദ്രവരൂപത്തിലുള്ള നിക്കോട്ടിനാണ് ഇതിൽ ഉപയോഗിക്കുന്നത്. പ്രോപ്പെലിൻ, ഗ്ലിസറിൻ, ഗ്ലൈക്കോൾ തുടങ്ങിയ രാസപദാർഥങ്ങളും രുചിയുള്ള വസ്തുക്കളും ചേരുവയായി ചേർക്കുന്നു. പ്രവർത്തനം തുടങ്ങുന്നതോടെ നിക്കോട്ടിൻ നീരാവിയായി വലിച്ചെടുക്കപ്പെടുന്നു.
ഇ-സിഗരറ്റിലും നിക്കോട്ടിൻ തന്നെയാണ് അടങ്ങിയിട്ടുള്ളത്. അതിനാൽ തന്നെ ഇത് സൃഷ്ടിക്കുന്ന ആസക്തിയും, ദൂഷ്യവശങ്ങളും പുകവലിക്ക് സമാനം തന്നെയാണ് എന്ന് കരുതപ്പെടുന്നു. പുകവലിയുടെ ദൂഷ്യവശങ്ങൾ ഇതിനും ഉണ്ടാകും. പുകവലി അവസാനിപ്പിക്കുന്നതിനേക്കാൾ ഫലപ്രദമാണെന്ന് അവ തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും പുകവലി ഉപേക്ഷിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഇ-സിഗരറ്റിന്റെ ഉപയോഗം സഹായകമാണ്.
