
ലോകത്തിലെ തന്നെ ഏറ്റവും വലിയ യാത്രാ വെബ്സൈറ്റായ ട്രിപ്പ് അഡ്വൈസറിനെ വിശ്വസിച്ച് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് എത്രത്തോളം അപകടം ചെയ്യുകയാണെന്ന് കണ്ടെത്തുകയാണ് ദി ഗാർഡിയൻ. സഞ്ചാരികള്‍ക്ക് ട്രിപ്പ് അഡ്വൈസർ നിർദ്ദേശിക്കുന്ന ചില ഹോട്ടലുകളിൽ നിന്ന് തങ്ങൾക്കു നേരെ ബലാത്സംഗം ഉൾപ്പടെ പല ആക്രമണങ്ങളും നടന്നുവെന്ന് തെളിവുകൾ നിരത്തി വാദിച്ചാലും ഈ വെബ്സൈറ്റ് മനഃപൂർവ്വം അജ്ഞത നടിക്കുകയാണെന്ന് ആരോപിച്ചുകൊണ്ടാണ് ചില യുവതികൾ രംഗത്തെത്തിയിരിക്കുന്നത്.

തങ്ങൾ ബലാത്സംഗം നേരിട്ടുവെന്ന് പറഞ്ഞ ഹോട്ടലുകൾ ട്രിപ്പ് അഡ്വൈസർ വെബ്സൈറ്റിന്റെ മികച്ച ഹോട്ടലുകളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യാത്തതിലാണ് ഈ യുവതികൾക്ക് കൂടുതൽ അമർഷം. ഇത് കേവലം ഒന്നോ രണ്ടോ പേരല്ല, നിരവധി യുവതികളാണ്, പല കാലത്തായി ചില ഹോട്ടലുകളിൽ നിന്നും തങ്ങൾക്കുണ്ടായ മോശം അനുഭവം ട്രിപ്പ് അഡ്വൈസറിനെ ധരിപ്പിക്കാൻ ശ്രമിച്ചത്. എന്നാല്‍ ഇവര്‍ വെബ്സൈറ്റിൽ കാണിക്കുന്ന ഹോട്ടലുകളിൽ പലതും ബലാത്സംഗ കേന്ദ്രങ്ങളാണെന്നു എത്രയോ സ്ത്രീകൾ ആരോപിച്ചിട്ടും ട്രിപ്പ് അഡ്വൈസറിനു യാതൊരു കുലുക്കവുമില്ല.
വേറെ ഒരു രാജ്യത്തു ചെന്നാൽ എവിടെ താമസിക്കണമെന്നും സഹായത്തിനായി ആരെ വിളിക്കണമെന്നും അറിയാനായി ലോകത്തിലെ ഇത്രയധികം ആളുകൾ തിരയുന്ന ഈ വെബ്സൈറ്റിൽ തങ്ങൾ അർപ്പിച്ച വിശ്വാസ്യതയ്ക്കാണ് ഇപ്പോൾ വലിയ ഇടിവ് സംഭവിച്ചിരിക്കുന്നതെന്നാണ് ഈ സ്ത്രീകൾ പറയുന്നത്. അവരെ വിശ്വസിച്ച് അന്യനാടുകളിലേക്ക് ഉല്ലാസ യാത്ര പോകുന്ന മനുഷ്യരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടുന്ന പ്രാഥമിക കർത്തവ്യത്തിൽ ട്രിപ്പ് അഡ്വൈസറിന് ബോധപൂർവ്വമായ വീഴ്ച പറ്റിയിട്ടുണ്ടെന്ന അതീവ ഗുരുതര ആരോപണങ്ങളാണ് ലോകത്ത് പല ഭാഗത്തു നിന്നുള്ള സ്ത്രീകളും ഉന്നയിക്കുന്നത്.
