
ചെന്നൈ : നീണ്ട എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴ്നാട് സര്‍ക്കാര്‍ അവാര്‍ഡുകള്‍ പുനസ്ഥാപിച്ചപ്പോൾ തിളങ്ങിയത് മലയാളതാരങ്ങൾ. മികച്ച സംവിധായകന്, മികച്ച ചിത്രം, മികച്ച നടന്, മികച്ച നടി തുടങ്ങിയ പുരസ്കാരങ്ങളെല്ലാം പുന: സ്ഥാപിച്ചുകൊണ്ട് സർക്കാർ ആറുവര്‍ഷത്തെ പുരസ്കാരങ്ങള്‍ ഒന്നിച്ച് പ്രഖ്യാപിക്കുകയായിരുന്നു. മൈനയിലെ അഭിനയത്തിന് 2010 ലെ മികച്ച നടിക്കുള്ള പുരസ്കാരം അമലാ പോള്‍ സ്വന്തമാക്കിയപ്പോള്‍ തൊട്ടടുത്ത വര്‍ത്തെ മികച്ച നടിക്കുള്ള പുരസ്കാരം ഇനിയയും 2012 ല്‍ ലക്ഷ്മി മേനോനും പുരസ്കാരം സ്വന്തമാക്കി.

2013 ല്‍ തമിഴകത്ത് തരംഗം തീര്‍ത്ത രാജാറാണിയിലെ അഭിനയത്തിലൂടെ നയന്‍താരയും മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി. 2009 മികച്ച നടി പത്മപ്രിയയാണ്. നസ്രിയ പ്രത്യേക പരാമർശം സ്വന്തമാക്കി. കാവ്യ തലൈവന് എന്ന ചിത്രത്തിലെ പ്രതിനായക വേഷം അവിസ്മരണീയമാക്കിയതിലൂടെ 2014 മികച്ച വില്ലനുള്ള പുരസ്കാരം പ്രിഥ്വിരാജ് സ്വന്തമാക്കുകയായിരുന്നു. 2011 ല്‍ ശ്വേതാ മോഹനും 2014 ല്‍ ഉത്തരാ ഉണ്ണികൃഷ്ണനും മികച്ച ഗായികമാരായി തിരഞ്ഞെടുക്കപ്പെട്ടു.