മലപ്പുറം: ബി.ജെ.പിയുടെ ഫണ്ട് ശേഖരം ഉദ്ഘാടനം ചെയ്‌ത വനിതാ ലീഗ് നേതാവ് ഖമറുന്നിസയെ വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റിയതിനു പിന്നാലെ ലീഗിനകത്ത് എതിർ അഭിപ്രായം രൂപപ്പെട്ടു. നടപടിക്ക് എതിരെ ഖമറുന്നിസയുടെ മകൻ നടത്തിയ ഫേസ്ബുക് പ്രതികരണവും ചർച്ചക്ക് ഇടയാക്കി. ലീഗിന് എതിരെ രൂക്ഷമായ ഭാഷയിലാണ് ഖമറുന്നിസയുടെ മകൻ അസ്ഹർ ഇന്നലെ പ്രതികരിച്ചത്. മുസ്ലീമിന് നിഷിദ്ധമായ മദ്യപാനവും, വ്യഭിചാരവും, സ്വവര്‍ഗ്ഗ രതിയും ചെയ്യുന്ന നേതാക്കന്‍മാരുടെ ലിസ്റ്റ് കയ്യിലുണ്ടെന്നും ഇത് പുറത്തുവിടാനോ..? എന്നായിരുന്നു അസ്ഹറിന്റെ വെല്ലുവിളി. ഇത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ലീഗിനകത്തു തന്നെ എതിർ അഭിപ്രായം രൂപപ്പെട്ടു. എന്നാൽ ഈ അവസരം മുതലെടുത്ത് ഖമറുന്നിസയെ ബി.ജെ.പി പാളയത്തിൽ എത്തിക്കാനും ശ്രമം നടക്കുന്നതായാണ് റിപ്പോർട്ട്. ഇതിനായി ബി.ജെ.പി കേന്ദ്ര നേതൃത്വം ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ അംഗം, അതല്ലെങ്കില്‍ സര്‍ക്കാറിന്റെ കീഴിലെ മറ്റേതെങ്കിലും വിഭാഗത്തിലേക്കോ പരിഗണിച്ചേക്കുമെന്നാണ് സൂചന. ബി.ജെ.പിയുടെ ഈ ക്ഷണം ഖമറുന്നിസ അന്‍വർ സ്വീകരിക്കുമോ..? എന്നത് കണ്ടറിയണം. ഖമറുന്നിസ ലീഗ് വിട്ട് ബി.ജെ.പിയിൽ ചേർന്നാൽ പാർട്ടിക്ക് വലിയ സ്വീകാര്യത ലഭിക്കും എന്ന് കരുതുന്നവരാണ് ബി.ജെ.പിയിൽ ഏറെയും.

ഖമറുന്നീസയെ പോലെ കേരളത്തിലെ ഏറ്റവും വലിയ മുസ്ലീം സമുദായ പാര്‍ട്ടിയുടെ വനിതാ വിഭാഗം പ്രസിഡന്റ് ബി.ജെ.പി പാളയത്തിലെത്തിയാല്‍ രാജ്യവ്യാപകമായി തന്നെ അത് വലിയ പ്രചരണമാക്കി മാറ്റാനാകും. ഇതോടെ ന്യൂനപക്ഷങ്ങളില്‍ പ്രതിപക്ഷം ആരോപിക്കുന്ന ‘ഭീതിയകറ്റാന്‍ ‘ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി നേതൃത്വവും. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും എം.പിമാരെ പ്രതീക്ഷിക്കുന്ന ബി.ജെ.പി, ഖമറുന്നീസ പാര്‍ട്ടിയോട് കൂടുതല്‍ സഹകരിക്കുകയാണെങ്കില്‍ അത് തിരഞ്ഞെടുപ്പില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലുമാണ്. വനിതാ നേതാവാണെന്നതിനാല്‍ പദവികള്‍ നല്‍കുന്നതിന് മറ്റു വലിയ തടസ്സമുണ്ടാകില്ലെന്നതും ബി.ജെ.പിയുടെ നീക്കങ്ങള്‍ക്ക് പിന്നിലുണ്ട്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് സാമൂഹിക ക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്സണായിരുന്നു ഖമറുന്നീസ. രണ്ട് പതിറ്റാണ്ടിലേറെയായി കേരളത്തില സാമൂഹിക-സാംസ്കാരിക മേഖലകളില സജീവ സാന്നിധ്യം കൂടിയാണവര്‍.

എന്നാൽ ഖമറുന്നിസ ബി.ജെ.പി പാളയത്തിലേക് ചേക്കേറിയാൽ ലീഗിന് വലിയ തിരിച്ചടിയുണ്ടാകും എന്നാണ് രാഷട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.
തിരൂരില്‍ ബി.ജെ.പിയുടെ ഫണ്ട് ശേഖരം ഉദ്ഘാടനം ചെയ്‌ത ഖമറുന്നീസ ബി.ജെ.പി കേരളത്തില്‍ വളരെ വേഗത്തില്‍ വളരുന്ന പാര്‍ട്ടിയാണെന്നും നാടിന്റെ വികസനത്തിനും നാട്ടുകാരുടെ നന്മക്കും ബി.ജെ.പിക്ക് ഏറെ ചെയ്യാനാകുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. ഇത് ലീഗ് പ്രവർത്തകർക്കിടയിൽ പ്രതിഷേധത്തിന് കാരണമായി. തുടർന്ന് ഖമറുന്നിസ അന്‍വറിനെതിരെ നടപടി ആവശ്യപ്പെട്ട് മുസ്ലിംലീഗ് ജില്ലാ-സംസ്ഥാന നേതാക്കളും രംഗത്തെത്തി. ഇതിന്ടെ അടിസ്ഥാനത്തിലാണ് വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും ഖമറുന്നിസയെ മാറ്റിയത്.