
ദേശീയ പൗരത്വ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഇന്ന് ഭരണ-പ്രതിപക്ഷ സംയുക്ത പ്രതിഷേധം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം ഭരണപ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കള്‍ തിരുവനന്തപുരത്ത് നടക്കുന്ന പ്രതിഷേധ ധര്‍ണയില്‍ പങ്കെടുക്കും. ഇന്ന് രാവിലെ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് പ്രതിഷേധ പരിപാടി.

നാടിന്റെ നിലനില്പിന് വേണ്ടിയുള്ള കേരളത്തിന്റെ ഒറ്റക്കെട്ടായ പ്രതിരോധമാണ് സത്യഗ്രഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചു. ഇത്തരമൊരു കരിനിയമം ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ആർക്കും അംഗീകരിക്കാനാവില്ലെന്ന് സത്യഗ്രഹത്തെക്കുറിച്ചെഴുതിയ ലേഖനത്തിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ധര്‍ണയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷനേതാവും എല്‍.ഡി.എഫിലെയും യു.ഡി.എഫിലെയും വിവിധ നേതാക്കളും പങ്കെടുക്കും. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യത അട്ടിമറിക്കുന്നതാണ് പൗരത്വഭേദഗതിയെന്നും മതത്തിന്റെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്നത് അനുവദിക്കാനാകില്ലെന്നുമുള്ള നിലപാടാണ് കേരളം ഒറ്റക്കെട്ടായി ഉയര്‍ത്തുന്നത്.
