മലപ്പുറം ജില്ലയില്‍ ഒഴിഞ്ഞ് കിടക്കുന്ന പൊതു – സ്വകാര്യ ഭൂമികളില്‍ ഫലവൃക്ഷങ്ങളും മരങ്ങളും നടും

  • Post category:news
  • Reading time:1 min read
You are currently viewing മലപ്പുറം ജില്ലയില്‍ ഒഴിഞ്ഞ് കിടക്കുന്ന പൊതു – സ്വകാര്യ ഭൂമികളില്‍ ഫലവൃക്ഷങ്ങളും മരങ്ങളും നടും

മലപ്പുറം ജില്ലയിലെ ഒഴിഞ്ഞ് കിടക്കുന്ന പൊതു- സ്വകാര്യ ഭൂമികളില്‍ ഫലവൃക്ഷങ്ങളും തണല്‍മരങ്ങളും വച്ച് പിടിപ്പിച്ച് ഭൂമിയുടെ ജൈവ വൈവിധ്യം തിരിച്ച് പിടിക്കുന്നതിനായി കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ചു. ജൂണ്‍ അഞ്ചു മുതല്‍ ആഗസ്ത് 31 വരെയുള്ള കാലയളവില്‍ 27 ലക്ഷം ഫലവൃക്ഷത്തൈകള്‍ നഴ്‌സറികളില്‍ ഉല്‍പാദിപ്പിച്ച് നട്ടുവളര്‍ത്തുന്നതിനായാണ് കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ചത്.

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, ഹരിത കേരളം മിഷന്‍, പ്രാധാന മന്ത്രി കൃഷി സിഞ്ചായി യോജന, കുടുംബശ്രീ, ജൈവ വൈവിധ്യ ബോര്‍ഡ്, ശുചിത്വ മിഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് ജില്ലാ ഭരണകൂടം പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ പ്രതിനിധികളുടെ യോഗത്തില്‍ മലപ്പുറം പി.എ.യു. പ്രൊജക്ട് ഡയറക്ടര്‍ പ്രീതി മേനോന്‍, ഹരിത കേരള മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ രാജു എന്നിവര്‍ കര്‍മ്മ പദ്ധതി സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പദ്ധതിയുടെ ഭാഗമായി പച്ചത്തുരുത്ത് ഉണ്ടാക്കുന്നതിനായി ജില്ലയില്‍ നിലവില്‍ കണ്ടെത്തിയ 36 ഏക്കര്‍ സ്ഥലത്തിന് പുറമെ ലഭ്യമാകുന്ന സ്ഥലങ്ങള്‍കൂടി കണ്ടെത്തുന്നതിനുള്ള പ്രവൃത്തികള്‍ ആരംഭിക്കും. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 27 ലക്ഷം തൈകളാണ് ഉല്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്. ഇതില്‍ 70 ശതമാനത്തിലധികവും പ്രദേശികമായി ലഭ്യമായ ഫലവൃക്ഷങ്ങളുടെ വിത്തുകള്‍ ഉപയോഗിച്ചാണ് ഉല്പാദിപ്പിക്കുക. ഓരോ വാര്‍ഡിലും ബാലസഭ കുട്ടികളെ ഉള്‍കൊള്ളിച്ചുകൊണ്ട് നടത്തുന്ന പെന്‍സില്‍ കാമ്പയിന്‍റെ ഭാഗമായി ഓരോകുട്ടിയും വീട്ടില്‍ ലഭ്യമായ ഫലവൃക്ഷങ്ങളുടെ വിത്തുകള്‍ കൊണ്ടുവരും. ഓരോ പഞ്ചായത്തിലും ഉല്‍പാദിപ്പിക്കുന്ന തൈകളുടെ എണ്ണത്തിനനുസരിച്ച് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഴ്‌സറികളുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ജൂണ്‍ 5 മുതല്‍ ആഗസ്ത് 31 വരെയുള്ള കാലയളവില്‍ തൈകള്‍ വച്ചു പിടിപ്പിക്കും. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പെടുത്തി പരിപാലനത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കും. ജില്ലയിലെ പുഴകള്‍ സംരക്ഷിക്കുന്നതിനുള്ള ഒരു സമഗ്ര പദ്ധതി ആവിഷ്‌കരിക്കും. സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ പുഴയുടെ നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും പുഴയോരത്ത് മരങ്ങളും മുളകളും വച്ചു പിടിപ്പിക്കുന്നതിനും പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.

0Shares