
ന്യൂഡൽഹി: ബ്ലൂവെയിൽ ഗെയിമിൻറെ ദൂഷ്യഫലങ്ങൾക്കെതിരെ ബോധവത്കരണ പരിപാടികൾ സംപ്രഷേണം ചെയ്യണമെന്ന് ദൂരദർശനോട് സുപ്രീംകോടതി. 10 മിനുട്ടിൽ കുറയാതെയുള്ള പരിപാടികളാണ് നിർമ്മിക്കേണ്ടത്. ആഭ്യന്തര വകുപ്പ്, വനിതാശിശു ക്ഷേമ വിഭാഗം, മാനവ വിഭവശേഷി വിഭാഗം, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം എന്നിവരുമായി കൂടി ആലോചിച്ചു വേണം സ്ക്രിപ്റ്റ് തയ്യാറാക്കാനെന്നും കോടതി നിർദേശിച്ചു.

ജീവന് ഭീഷണിയാവുന്ന എല്ലാം ഒഴിവാക്കണ്ടത് തന്നെയാണെന്ന നിരീക്ഷണവും കോടതി നടത്തി. പരിപാടി തയ്യാറാക്കാൻ ഒരാഴ്ചത്തെ സമയവും കോടതി അനുവദിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് അപകടകരമായ ഗെയിമിനെതിരെ പരിപാടികൾ സംപ്രേക്ഷണം ചെയ്യാൻ ആവശ്യപ്പെട്ടത്.
കുട്ടികളെയും മാതാപിതാക്കളെയും ഇതിലൂടെ ബോധവത്കരിക്കാനാവണം. മറ്റ് സ്വകാര്യ ചാനലുകൾക്ക് പരിപാടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.
