
കൊൽക്കത്ത: ബംഗാളിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ പ്രതിമയ്ക്കു നേരെ അക്രമം. അക്രമികൾ പ്രതിമയിൽ കറുത്ത നിറം പൂശി. ബംഗാളിലെ കത്വയിൽ ശനിയാഴ്ചയാണ് നെഹ്റുവിന്റെ പൂർണകായ പ്രതിമയ്ക്കു നേരെ അക്രമമുണ്ടായത്. സംഭവത്തിനു പിന്നിൽ ബി.ജെ.പിയാണെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ ആരോപണം ബി.ജെ.പി നിഷേധിച്ചു.

പ്രതിമ തകർത്ത സംഭവത്തിനെതിരെ തൃണമൂൽ കോൺഗ്രസും രംഗത്തെത്തി. ബി.ജെ.പി പ്രവർത്തകർക്കു സംഭവത്തിൽ പങ്കുണ്ടെന്നും പ്രതിമ നഗരസഭ ചിലവിൽ വൃത്തിയാക്കുമെന്നും കത്വ നഗരസഭ ചെയർമാൻ രബീന്ദ്രനാഥ് ചതോപാധ്യായ പ്രതികരിച്ചു. കത്വ നഗരത്തിലെ ടെലിഫോൺ മൈതാനത്തു സ്ഥാപിച്ച പ്രതിമയ്ക്കു നേരെയാണ് അക്രമമുണ്ടായത്. അക്രമികൾക്കെതിരെ അടിയന്തര നടപടിയാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷനു മുന്നിൽ ഉപരോധ സമരം നടത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്.
