
ബീജിംഗ്: ചൈന ആറു വർഷം മുൻപ് ബഹിരാകാശത്തേക്ക് അയച്ച സ്പേസ് സ്റ്റേഷൻ ഇനി ഏതു നിമിഷവും ഭൂമിയിലേക്ക് പതിക്കാനൊരുങ്ങുന്നു. പ്രവർത്തനം താളംതെറ്റിയതിനെ തുടർന്നാണ് ചൈനയുടെ ടിയാൻ ഗോങ് എന്ന ബഹിരാകാശ നിലയം ഭൂമിയിലേക്ക് പതിക്കാനൊരുങ്ങുന്നത്. എന്നാൽ എവിടെയായിരിക്കും പതിക്കുകയെന്നോ എപ്പോഴാണ് തകരുകയെന്നോ എത്ര ഭാരമുള്ള അവശിഷ്ടങ്ങൾ ഭൂമിയിൽ പതിക്കുമെന്നൊന്നും ഗവേഷകർക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല.

എവിടെയായിരിക്കും പതിക്കുകയെന്നോ എപ്പോഴാണ് തകരുകയെന്നോ എത്ര ഭാരമുള്ള അവശിഷ്ടങ്ങൾ ഭൂമിയിൽ പതിക്കുമെന്നൊന്നും ഗവേഷകർക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. ഒരുപക്ഷേ ഭൂമിയിലേക്ക് വീഴുന്നതിനും മണിക്കൂറുകൾ മുൻപു മാത്രമായിരിക്കും ഇതിനെപ്പറ്റിയുള്ള വിവരങ്ങൾ ലഭിക്കുന്നതു പോലും. ഒക്ടോബർ മുതൽ അടുത്ത വർഷം ഏപ്രിൽ വരെ ഏതു നിമിഷവും ഭൂമിയിലേക്കു പതിക്കാവുന്ന വിധത്തിലാണ് ടിയാൻഗോങ് നിലയത്തിന്റെ ഭ്രമണമെന്നും ജനങ്ങൾ കരുതലോടെയിരിക്കണമെന്നും ചൈന മുന്നറിയിപ്പു നൽകിക്കഴിഞ്ഞു.
ഭൂമിയിലേക്ക് പതിക്കുന്നതിന്റെ അവസാന മിനിറ്റുകൾ വരെ കാത്തിരുന്നാലേ ടിയാൻഗോങ്ങിന്റെ പതനം എവിടെയാണെന്നും എത്രമാത്രം ആഘാതം അത് ഭൂമിക്കുണ്ടാക്കുമെന്നും വ്യക്തമാകുകയുള്ളൂ. ഏതെങ്കിലും ജനവാസകേന്ദ്രത്തിലാണു പതനമെങ്കിൽ വൻദുരന്തമായിരിക്കും അതുണ്ടാക്കുക. കടലിലേക്കു വീഴാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. നിലയത്തിന്റെ ഭൂരിഭാഗവും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുമ്പോൾ കത്തിത്തീരുമെന്നും പ്രതീക്ഷിക്കുന്നു. പക്ഷേ ഇതെല്ലാം പ്രതീക്ഷകൾ മാത്രമാണ്. പ്രവചനാതീതമായ കാര്യങ്ങളാണ് സംഭവിക്കാനൊരുങ്ങുന്നതെന്ന മുന്നറിയിപ്പ് ഇപ്പോൾത്തന്നെ ബഹിരാകാശ ഗവേഷകർ നൽകുന്നുണ്ട്.
