
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും പങ്കെടുത്ത ഡി.ജി.പി വാര്‍ഷിക യോഗത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കണമെന്ന് കേരളത്തിന് വേണ്ടി ആവശ്യം ഉയര്‍ന്നതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. കേരളാ ഡി,ജി.പി പ്രസ്തുത യോഗത്തില്‍ പോപുലര്‍ ഫ്രണ്ടിന്റെ വളര്‍ച്ചയേയും പ്രവര്‍ത്തനങ്ങളേയും കുറിച്ച് വിശദമായി സംസാരിച്ചതായും നിരോധിക്കണമെന്ന് ശക്തമായിത്തന്നെ ആവശ്യപ്പെട്ടു എന്നും അദ്ദേഹം വെളിപ്പെടുത്തി.

പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട നാല് കേസുകള്‍ ചൂണ്ടിക്കാട്ടിയാണ് ബെഹ്‌റ ഈ സംഘടന നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്. സംഘടനക്കെതിരെയുള്ള തെളിവുകളും വസ്തുതകളും പരിശോധിച്ചശേഷം മാത്രമേ നിരോധനം നിലവില്‍ വരികയുള്ളൂ എന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചതായി പ്രമുഖ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരോധനം സംബന്ധിച്ച കാര്യങ്ങള്‍ കേന്ദ്രം പരിശോധിച്ചുവരികയാണെന്നും കിരണ്‍ റിജിജു അറിയിച്ചു. എന്നാൽ, വിഷയത്തിൽ പ്രതികരിക്കാന്‍ ലോക്‌നാഥ് ബെഹ്‌റ തയറായിട്ടില്ല.
