
വയനാട് ജില്ലയിലെ പ്രളയബാധിതർക്കുള്ള ധനസഹായ വിതരണം അടിയന്തരമായി പൂർത്തിയാക്കാന്‍ ഉദ്യോഗസ്ഥർക്ക് കളക്ടറുടെ കർശന നിര്‍ദ്ദേശം. സര്‍ക്കാര്‍ ധനസഹായ വിതരണത്തിനായുളള സോഫ്റ്റ്-വെയറിലെ തകരാറാണ് നടപടികള്‍ വൈകാന്‍ കാരണമായതെന്നാണ് വിശദീകരണം. ജില്ലയില്‍ ആകെയുള്ളതില്‍ നാലിലൊന്ന് പ്രളയബാധിതർക്ക് മാത്രമേ ഇതുവരെ ആദ്യഘട്ട ധനസഹായമായ പതിനായിരംരൂപപോലും വിതരണം ചെയ്തിട്ടുള്ളൂ. ആകെ 10,008 പേർക്കാണ് ജില്ലയില്‍ സർക്കാരിന്‍റെ ധനസഹായം വിതരണം ചെയ്യേണ്ടത്. എന്നാല്‍ ഇതുവരെ വിതരണം ചെയ്തത് 2439 പേർക്ക്മാത്രമാണ്.

പുത്തുലമയിലടക്കം വയനാട് ജില്ലയില്‍ സർവതും നശിച്ച ഭൂരിഭാഗം പ്രളയബാധിതർക്കും ആദ്യഘട്ട സർക്കാർ ധനസഹായമായ 10,000 രൂപ ഇതുവരെ വിതരണം ചെയ്തിട്ടില്ല. മാധ്യമ വാര്‍ത്തയെ തുടര്‍ന്ന് ജില്ലയിലെ മുഴുവന്‍ പ്രളയബാധിതർക്കുമുള്ള അടിയന്തര ധനസഹായ വിതരണം ഉടന്‍ പൂർത്തിയാക്കാന്‍ ജില്ലാ കളക്ടർ എ.ആർ. അജയകുമാർ ഉദ്യോഗസ്ഥർക്ക് കർശന നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കൂടുതല്‍ പ്രളബാധിതരുള്ള വൈത്തിരി മാനന്തവാടി താലൂക്കുകളില്‍ ധനസഹായ വിതരണത്തിന്‍റെ ചുമതല ഡെപ്യൂട്ടികളക്ടർമാര്‍ക്ക് നല്‍കി. കഴിഞ്ഞ വർഷത്തെപോലെ ധനസഹായ വിതരണം ജില്ലാ അടിസ്ഥാനത്തിലാക്കാന്‍ പറ്റുമോയെന്ന് പരിശോധിക്കുമെന്നും. സോഫ്റ്റ്വെയറിന്‍റെ സാങ്കേതിക തകരാറുകള്‍ ഐ.ടി മിഷന്‍റെ ശ്രദ്ധയില്‍പെടുത്തുമെന്നും കളക്ടർ അറിയിച്ചു.
