
കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി. ചരിത്രത്തിലെ ആദ്യത്തെ മാനഭംഗ ക്വട്ടേഷനാണിതെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വാദിച്ച ഈ കേസിലെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റിവച്ചു. കേസിലെ മുഖ്യ ആസൂത്രകൻ ദിലീപ് ആണെന്നും പ്രതികളും സാക്ഷികളും സിനിമാമേഖലയിൽ പെട്ടവരായതിനാൽ പുറത്തിറങ്ങിയാൽ സ്വാധീനിക്കാനുള്ള സാധ്യത പരിഗണിച്ച് ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്.
സുനിലും ദിലീപും തമ്മിൽ അടുത്ത ബന്ധം ഉണ്ട്. ഗൂഡാലോചന നടന്നതിനും ഇരുവരുടേയും സാന്നിധ്യത്തിന് തെളിവുണ്ട്. സുനിൽ ജയിലിൽ നിന്ന് എഴുതിയ കത്തിനെക്കുറിച്ച് ദിലീപിന് അറിവുണ്ട്. സുനി കത്ത് വാട്സാപ്പിൽ ദിലീപിന്റെ മാനേജർ അപ്പുണ്ണിക്ക് കത്ത് അയച്ചതിന് തെളിവുണ്ട്. കത്ത് വാട്സാപ്പിൽ ലഭിച്ച് നാലു ദിവസം കഴിഞ്ഞാണ് ദിലീപ് ഭീഷണി ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഡിജിപിയ്ക്ക് പരാതി നൽകിയതെന്നും പ്രോസിക്യൂട്ടർ പറഞ്ഞു.
