ദുബായ്: ദുബായില്‍ പനിബാധിച്ച് മരണപ്പെടുന്ന മലയാളി വിദ്യാര്‍ഥികളുടെ എണ്ണം രണ്ടായി. കണ്ണൂര്‍ താണ സ്വദേശിനി ആലിയ നിയാസ് അലി(17)യാണ് മരിച്ചത്. ദുബായ് ഇന്ത്യന്‍ ഹൈസ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ആലിയ. ഇക്കഴിഞ്ഞ തിങ്കളാഴ്ച വരെ ആലിയ സ്‌കൂളില്‍ പോയിരുന്നു. പിന്നീടാണ് പനി മൂര്‍ച്ഛിച്ച് ദുബായ് റാഷിദ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ചൊവ്വാഴ്ച രാത്രി മരിച്ചു. ഖബറടക്കം ബുധനാഴ്ച രാവിലെ 11.30-ന് അല്‍ ഖൂസില്‍ നടന്നു. കൃത്യമായ മരണകാരണം അറിവായില്ലെങ്കിലും പനികാരണമുണ്ടായ സങ്കീര്‍ണതകളാണ് മരണത്തിലേക്ക് നയിച്ചതെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ മലയാളി വിദ്യാര്‍ത്ഥിനിയാണ് ദുബായില്‍ പനിയെ തുടര്‍ന്ന് മരണമടയുന്നത്.
ഇത്ദുബായിലെ മലയാളി സമൂഹത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ മലയാളി അമീന ഷറഫാണ് രണ്ടാഴ്ച മുമ്പ് മരിച്ചത്. ദുബായിലെ മിക്ക സ്‌കൂള്‍ അധികൃതരും രക്ഷിതാക്കള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടികളില്‍ ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ നല്‍കണമെന്നും സ്‌കൂളിലേക്ക് അയയ്ക്കരുതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് ഫ്‌ളൂവിനുള്ള പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമായും എടുക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിച്ചു. ആലിയയുടെ പിതാവ് നിയാസ് അലി ജബല്‍ അലിയില്‍ ദുബായ് ലോജിസ്റ്റിക്സ് എന്ന സ്ഥാപനം നടത്തുകയാണ്. മാതാവ്: ഫരീദ നിയാസ്. സഹോദരങ്ങള്‍: അമന്‍ അലി, അസാം അലി, അയാന്‍ അലി.
ദുബായില്‍ പനിബാധിച്ച് മരണപ്പെടുന്ന മലയാളി വിദ്യാര്‍ഥിനികളുടെ എണ്ണം രണ്ടായി; കണ്ണൂര്‍ സ്വദേശിനി ആലിയ നിയാസിൻ്റെ മൃതദേഹം അല്‍ഖൂസില്‍ ഖബറടക്കി