
ദില്ലി/ തിരുവനന്തപുരം: നിവേദനം നല്‍കാന്‍ ചെന്ന സി.പി.ഐ.എം എംപി ജർണാദാസിനെ അമിത് ഷാ ബി.ജെ.പിയിലേക്ക് ക്ഷണിച്ചതായി ആരോപണം. ആഭ്യന്തര മന്ത്രിയായ അമിത് ഷായെ കണ്ട് നിവേദനം നൽകാനാണ് വനിതാ എം.പി ഝര്‍ണാദാസി അദേഹത്തിന് മുന്നിൽ പോയത്. ഈ സമയമാണ് അമിത് ഷാ അവരെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചത്. അതോടെ എം.പി ദേഷ്യപ്പെട്ട് അമിത്ഷാക്ക് ചുട്ട മറുപടി നൽകി. ഞാന്‍ കാണാന്‍ വന്നത് രാജ്യത്തിൻ്റെ ആഭ്യന്തര മന്ത്രിയേയാണ് ബി.ജെ.പി. അദ്ധ്യക്ഷനെയല്ല’ നിങ്ങളീ സ്ഥാനത്ത് തുടരുമ്പോൾ ചെയ്യേണ്ടതല്ല. ഞാൻ ഒരു കമ്മ്യൂണിസ്റ്റ് കാരിയാണ് എൻ്റെ മനസ്സ് മാറ്റാൻ നിങ്ങൾക്ക് ആവില്ലെന്നും അവർ പറഞ്ഞു. ഈ സംഭവത്തെ മുൻ എം.പി എം.ബി രാജേഷ് രൂക്ഷമായി വിമർശിച്ചു.

എം.ബി രാജേഷിൻ്റെ വാക്കുകള്‍: ജർണ ദാസ് ബൈദ്യ അസാമാന്യമായ ധീരതയുള്ള വനിതയാണ്. എനിക്കവരെ 10 വര്‍ഷമായിട്ടറിയാം. അന്നും അവര്‍ രാജ്യസഭയില്‍ ത്രിപുരയില്‍ നിന്നുള്ള ഏക എം.പിയാണ്. ത്രിപുരയില്‍ തീവ്രവാദം കൊടികുത്തി വാണ തൊണ്ണൂറുകളില്‍ അവരുടെ വീടാക്രമിച്ച തീവ്രവാദികള്‍ കണ്‍മുന്നിലിട്ട് ഭര്‍ത്താവിനെ വെട്ടിക്കൊന്നിട്ടുണ്ട്. ജീവന്‍ പണയം വെച്ചാണ് ചെങ്കൊടിയേന്തി അവര്‍ അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചത്. അവരെയാണ് ഒരു നിവേദനം നല്‍കാന്‍ ചെന്നപ്പോള്‍ അമിത് ഷാ ബി.ജെ.പി.യില്‍ ചേരാന്‍ ക്ഷണിച്ചത്.’ ഞാന്‍ കാണാന്‍ വന്നത് രാജ്യത്തിൻ്റെ ആഭ്യന്തര മന്ത്രിയേയാണ് ബി.ജെ.പി. അദ്ധ്യക്ഷനെയല്ല ‘ എന്ന് മുഖമടച്ച മറുപടി കൊടുത്ത ഝര്‍ണ ഇത്രയും കൂടി കൂറുമാറാന്‍ പറഞ്ഞ അമിത് ഷാ യോട് പറഞ്ഞിട്ടാണ് വന്നത്. ‘ ഒരു മാര്‍ക്‌സിസ്റ്റ് ഒറ്റക്കാണെങ്കിലും നിങ്ങളുടെ വര്‍ഗ്ഗീയ പ്രത്യയശാസ്ത്രത്തിനെതിരെ പൊരുതും ‘. ഇതിനാണ് പ്രത്യയശാസ്ത്ര പ്രതിബദ്ധത എന്നു പറയുക. നിലപാട് എന്നും. അതില്ലാത്തതുകൊണ്ടാണ് കര്‍ണാടകയിലേയും ഗോവയിലേയുമൊക്കെ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ അമിത് ഷാ ഒരു വിരല്‍ ഞൊടിച്ചപ്പോള്‍ പിന്നാലെ പോയത്. അത് തിരിച്ചറിയുന്നതിനാലാണ് രാഹുല്‍ രാജിവെച്ച് പോയതും.
പ്രത്യയശാസ്ത്രവും നിലപാടും അപ്പോഴത്തെ ലാഭത്തിന് അടിയറ വെക്കാനുള്ളതല്ല എന്ന് എന്തും വിലക്കെടുക്കാമെന്ന അധികാര ധാര്‍ഷ്ട്യത്തിന്റെ മുഖത്തു നോക്കി പറഞ്ഞ ജർണക്ക് അഭിവാദ്യങ്ങള്‍.
ലാല്‍സലാം ജർണ ദാസ്.
