
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ പദവിയിൽ നിന്നും രാഹുൽ ഗാന്ധി രാജിവച്ചതിന് പിന്നാലെ സംഘടനാ ചുമതലയിൽ നിന്നും നേതാക്കളുടെ നീണ്ട നിര സ്ഥാനമൊഴിയുന്നു. മുതിർന്ന കോൺഗ്രസ് നേതാവും എ. ഐ. സി. സി ജനറൽ സെക്രട്ടറിയുമായ ജ്യോതിരാദിത്യ സിന്ധ്യയും തൽസ്ഥാനം രാജിവെച്ചതായാണ് റിപ്പോര്‍ട്ട്.
പടിഞ്ഞാറന്‍ യു.പിയുടെ ചുമതലയുണ്ടായിരുന്ന ജനറല്‍ സെക്രട്ടറിയായിരുന്നു സിന്ധ്യ. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജിയെന്ന് ദേശീയ മാധ്യമങ്ങളായ സീ ന്യൂസ് ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ വലിയ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുതിർന്ന നേതാക്കളായ ദീപക് ബാബറിയ, വിവേക് ടൻക എന്നിവരും നേരത്തെ രാജി വെച്ചിരുന്നു. ഫലം പുറത്തു വന്നതിനു തൊട്ടു പിന്നാലെ, ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റിയിലെ രാജ് ബബ്ബറും സ്ഥാനം ഒഴിഞ്ഞിരുന്നു.

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് നേരത്തെ പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിരുന്നു. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ കേശവ് ചന്ദ് യാദവും തല്‍സ്ഥാനം രാജിവച്ചിരുന്നു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് താന്‍ രാജിവെക്കുന്നതെന്ന് കേശവ് ചന്ദ് പറഞ്ഞു. അതേസമയം, കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വമുള്ള പ്രവര്‍ത്തകനായി ഇനിയും പ്രവര്‍ത്തിക്കുമെന്നും കേശവ് ചന്ദ് രാജിക്കത്തില്‍ വ്യക്തമാക്കുന്നു. 2018 മുതൽ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനായി പ്രവർത്തിച്ചുവരുകയായിരുന്നു കേശവ് ചന്ദ്. കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുലിന് പകരക്കാരനെ കണ്ടെത്താൻ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് പുതിയ രാജി വാർത്തകളും പുറത്ത് വരുന്നത്.
