
കൊല്ലം: സ്കൂള്‍ കെട്ടിടത്തില്‍ നിന്നു വീണു മരിച്ച ഗൗരി നേഹയ്ക്ക് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചെന്ന് പോലീസ്. കൊല്ലത്ത് ഗൗരിക്ക് നാലു മണിക്കൂറോളം ചികിത്സ ലഭിച്ചിരുന്നില്ല. വിശദമായ സ്കാനിംഗും നടത്തിയില്ലെന്നും പോലീസ് പറഞ്ഞു. മുൻപ്, ആശുപത്രിയ്ക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍ മുന്നോട്ടുവന്നിരുന്നു. കുട്ടിക്ക് പ്രാഥമിക ചികിത്സ നല്‍കാത്തതും മരണത്തിനു കാരണമായെന്നാണ് ബന്ധുക്കൾ ആരോപിച്ചിരുന്നത്. ആശുപത്രി അധികൃതരും സ്കൂള്‍ ജീവനക്കാരും കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് തങ്ങളില്‍ നിന്ന് മറച്ചുവച്ചുവെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

ട്രിനിറ്റി ലൈസിയം സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ഗൗരി നേഹ . കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണ് ഗൗരി സ്കൂള്‍ കെട്ടിടത്തില്‍ നിന്നു വീണത്.തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദ്യാർഥിനിയുടെ പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്കൂളിലെ രണ്ട് അധ്യാപികമാർക്കെതിരേ വെസ്റ്റ് പോലീസ് കേസെടുത്തു. അത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് സിന്ധു, ക്രസൻസ് എന്നിവർക്കെതിരേ കേസ് എടുത്തിട്ടുള്ളത്. അധ്യാപികമാർ ശകാരിച്ചതിൽ മനം നൊന്താണ് മകൾ ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് പിതാവ് പോലീസിനോട് പറഞ്ഞത്. തിങ്കളാഴ്ച തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.ആലാട്ടുകാവ് കെ. പി. ഹൗസില്‍ പ്രസന്നകുമാറിന്റെ മകളാണ് ഗൗരി.
