കുവൈത്ത്: കുവൈത്തില്‍ വ്യാജ കമ്പനികളുടെ വിസയിലെത്തിയ 3000 ത്തോളം വിദേശികളെ നാടുകടത്തുമെന്നു ആഭ്യന്തര മന്ത്രാലയം. ജലീബ് അല്‍ ശുയൂഖില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ പിടിയിലായ 90 പേരെ ചോദ്യം ചെയ്തപ്പോഴാണ് രാജ്യം കണ്ട വലിയ മനുഷ്യക്കടത്ത് കേസുകളിലൊന്നിന്റെ ചുരുളഴിഞ്ഞത്. കുവൈത്ത് സിറ്റി, ഫര്‍വാനിയ, അഹ്മദി എന്നിവിടങ്ങില്‍ ആസ്ഥാനമുള്ള മൂന്ന് വ്യാജ കമ്പനികളുടെ വിസയിലാണ് മൂവായിരത്തിനടുത്ത് വിദേശികള്‍ കുവൈത്തിലെത്തിയത്. 1500 മുതല്‍ 3000 ദിനാര്‍ വരെ നല്‍കിയാണ് ഇവര്‍ കുവൈത്തില്‍ എത്തിയത്. കൂടുതല്‍ പാകിസ്ഥാനികളാണ്. ഓരോ രാജ്യക്കാരില്‍നിന്നും വ്യത്യസ്ത തുകയാണ് ഈടാക്കുന്നത്. കമ്പനി വിസയില്‍ കുവൈത്തില്‍ എത്തിക്കുന്നതിന് മാത്രമാണ് തുക ഈടാക്കുന്നത്. തൊഴില്‍ ഓരോരുത്തരും വേറെ കണ്ടെത്തണം.
മൂന്നുകമ്പനികളുടെയും ഉടമകളെ ചോദ്യം ചെയ്ത് ജാമ്യത്തില്‍ വിട്ടതായി അല്‍ അന്‍ബ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. സിറിയന്‍ വംശജനാണ് സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് വിവരം. സര്‍ക്കാര്‍ ഓഫിസിലെ ചില ഉന്നതരെ സ്വാധീനിച്ചാണ് ഇയാള്‍ വിസ തരപ്പെടുത്തിയിരുന്നത്. ഈ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാവുമെന്നാണ് സൂചന. വിദേശത്തുനിന്ന് തൊഴിലാളികളെ കൊണ്ടുവരികയും വര്‍ക്ക് പെര്‍മിറ്റില്‍ പറഞ്ഞ ജോലി ഏല്‍പ്പിക്കാതെ പുറത്തേക്ക് പറഞ്ഞുവിടുകയും ചെയ്യുന്ന തൊഴിലുടമകള്‍ക്ക് മൂന്ന് വര്‍ഷം തടവും 2000 ദീനാറില്‍ കുറയാത്ത പിഴയും ചുമത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കുവൈത്തില്‍ വ്യാജ കമ്പനികളുടെ വിസയിലെത്തിയ 3000 ത്തോളം വിദേശികളെ നാട് കടത്തും