
ഇന്ത്യയെ ക്രമേണ സൈനിക ഭരണത്തിലാക്കാനുള്ള തുടക്കമാണ് കശ്മീരിലെ നടപടിയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കാശ്മീരിലെ ജനാധിപത്യം സംരക്ഷിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും കാശ്മീരിനെ മറ്റൊരു പലസ്തീനാക്കാൻ അനുവദിക്കില്ലെന്നും യെച്ചുരി വ്യക്തമാക്കുന്നു.
സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും എ. കെ. ജി പഠന ഗവേഷണ കേന്ദ്രവും സംഘടിപ്പിച്ച ‘അനുച്ഛേദം 370 റദ്ദാക്കൽ; ജമ്മു കാശ്മീർ ഉയർത്തുന്ന പ്രശ്നങ്ങൾ’ വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുരാജ്യം ഒരുഭരണം എന്ന ബി.ജെ.പി നയം നടപ്പാക്കി രാജ്യത്തിന്റെ മതനിരപേക്ഷതയും ഫെഡറലിസവും തകർക്കുകയാണ്. ഇതിനെ ശക്തമായി പ്രതിരോധിക്കാൻ സി.പി.എം രംഗത്തിറങ്ങും.
ജനാധിപത്യ, മതനിരപേക്ഷ പാർട്കടിളുടെയും സമാന മനസ്കരുടെയും യോഗം വിളിച്ച് ഭാവിപരിപാടികൾക്ക് രൂപംനൽകുമെന്ന് വ്യക്തമാക്കിയ അദ്ദേഹം കാശ്മീരിനെ വെട്ടിമുറിച്ചത് ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്നും കുറ്റപ്പെടുത്തി. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ബൃഹത്പദ്ധതിയുടെ തുടക്കമായി കാശ്മീർ നീക്കത്തെ കണക്കിലെടുക്കാം. ഇത്തരം നടപടി കശ്മീരിൽമാത്രം പരിമിതപ്പെടില്ല. നാളെ ഏത് സംസ്ഥാനത്തെയും ഇതേരീതിയിൽ കൈകാര്യം ചെയ്തേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

യഥാർഥത്തിൽ 370–-ാം വകുപ്പ് കടലാസിൽ മാത്രമായിരുന്നു നിലനിന്നിരുന്നത്. ഇന്ത്യൻ യൂണിയന്റെ ഭാഗമാകുമ്പോൾ കാശ്മീരിന് നൽകിയ ഉറപ്പുകൾ പിന്നീട് പാലിക്കപ്പെട്ടിരുന്നില്ല. ആ നിരാശയിൽ നിന്നാണ് കാശ്മീരിൽ തീവ്രവാദവും ഭീകരവാദവും വളർന്നത്. കാശ്മീരിനെ വെട്ടിമുറിച്ചത് ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്. എന്നാൽ 370ാം വകുപ്പ് എടുത്തുകളഞ്ഞതോടെ 70 വർഷത്തിനുശേഷം കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഭാഗമായി എന്ന് പ്രചരിപ്പിക്കുകയാണ് ബി.ജെ.പിയും ആർ.എസ്.എസുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കാശ്മീരിലെ ജനങ്ങളും ജനനേതാക്കളും തടങ്കലിലാണ്. കാശ്മീരിന്റെ നിലവിലെ ഭീകരാവസ്ഥ ലോകം അറിയാതിരിക്കാൻ എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട്. തടങ്കലിലുള്ള യൂസഫ് തരിഗാമി എം.എൽ.എയെ കാണാനായി ശ്രീനഗറിൽ എത്തിയ തന്നെയും ഡി. രാജയേയും വിമാനത്താവളത്തിൽ തടഞ്ഞ് തിരിച്ചയച്ചത് ഇതിന്റെ ഭാഗമാണെന്നും യെച്ചൂരി പ്രതികരിച്ചു. അതേസമയം, ദേശീയ ജനസംഖ്യാ രജിസ്റ്റർ എല്ലാസംസ്ഥാനങ്ങളിലും തയ്യാറാക്കുമെന്ന പ്രഖ്യാപനം ന്യൂനപക്ഷത്തിലെ ഒരു വിഭാഗത്തെ ലക്ഷ്യമിട്ടാണെന്നും യെച്ചൂരി അരോപിച്ചു.
