
കാശ്മീർ പീപ്പിൾസ് മൂവ്‌മെന്റ് നേതാവ് ഷെഹ്ല റാഷിദ് ജമ്മു- കാശ്മീർ വിഷയത്തെ കുറിച്ച് പുറത്തുവിട്ട പ്രസ്താവകൾ വസ്തുതാവിരുദ്ധമാണെന്ന് സൈന്യം. ഇത്തരം വ്യാജ വാർത്തകൾ പരത്തി ജനങ്ങളെ പ്രകോപിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും സൈന്യം ട്വീറ്റ് ചെയ്തു. ജമ്മു-കാശ്മീരിൽ പോലീസിന് അധികാരമില്ലെന്നും എല്ലാം സൈന്യത്തിന്‍റെ കയ്യിലാണെന്നും ഷെഹ്ല റാഷിദിന്റെ ട്വീറ്റ് ചെയ്തിരുന്നു.

കൂടാതെ സൈന്യം രാത്രിയിൽ വീടുകളിൽ കയറി ആൺകുട്ടികളെ പിടിച്ചുകൊണ്ട് പോകുന്നുവെന്നും വീട്ടുസാധനങ്ങൾ നശിപ്പിക്കുകയും ഭക്ഷണ സാധനങ്ങൾ നിലത്ത് വലിച്ചെറിയുകയും അരിയിൽ ഓയിൽ ഒഴിക്കുകയും മറ്റും ചെയ്യുന്നുവെന്നും ഷെഹ്ല മറ്റൊരു ട്വീറ്റിൽ ആരോപിച്ചിരുന്നു. ഷോപിയാനിൽ പുരുഷന്മാരെ സൈന്യം പിടിച്ച് കൊണ്ട് പോയി ക്യാമ്പിൽ വച്ച് പീഡിപ്പിക്കുകയാണെന്ന് മറ്റൊരു ട്വീറ്റിൽ ഷെഹ്ല പറഞ്ഞു. ഇവരുടെ സമീപം ഒരു മൈക്ക് വച്ചിട്ടുണ്ട്. അതിലൂടെ ഇവർ പീഡനത്തെത്തുടർന്ന് കരയുന്നത് ആ പ്രദേശം മുഴുവൻ കേൾക്കാൻ സാധിക്കും. മറ്റ് ജനങ്ങളെ ഭയപ്പെടുത്താനാണ് ഇത് ചെയ്യുന്നതെന്നും ഷെഹ്ല ആരോപിച്ചു.
എന്നാൽ, ഷെഹ്ല റാഷിദിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ട്വിറ്ററിൽ വ്യാപക ക്യാമ്പയിൻ നടക്കുന്നുണ്ട്. ‘അവർ ജിഹാദിയാണ്, രാജ്യത്തുനിന്ന് പുറത്താക്കണം’- എന്നാണ് ഒരാളുടെ ട്വീറ്റ്. രാജ്യത്തിനും ഹിന്ദുക്കൾക്കുമെതിരെ പ്രവർത്തിക്കുന്ന ഷെഹ്ല റാഷിദിനെ അറസ്റ്റ് ചെയ്യണമെന്ന് മറ്റൊരാൾ ട്വീറ്റ് ചെയ്തു.
