മൂന്നാര്‍: നമ്മുടെ നാട്ടിലെ നോട്ട് പ്രതിസന്ധി ഒരു അമേരിക്കന്‍ വിനോദ സഞ്ചാരിയെ പട്ടിണിയിലാക്കി എങ്ങനെയെന്നോ ?. വിനോദസഞ്ചാരത്തിന്റെ ഭാഗമായി ഇയാള്‍ ആദ്യം കൊച്ചിയിൽ എത്തി. കൈയിലുണ്ടായിരുന്നു രാജ്യാന്തര എ.ടി.എം കാർഡുപയോഗിച്ച് പണമെടുക്കാന്‍പോയപ്പോള്‍ കൗണ്ടറുകളെല്ലാം കാലി.

വിദേശ കറന്‍സി മാറാന്‍ സ്വകാര്യ ഏജന്‍സികളെ സമീപിച്ചു. പക്ഷേ അതും നടന്നില്ല. അങ്ങനെ കഴിഞ്ഞ രണ്ടുദിവസമായി അര്‍ധ പട്ടിണിയിലായിരുന്നു താനെന്ന് ഇയാള്‍ പറയുന്നു. കൈയ്യില്‍ അവശേഷിച്ച പണം ഉപയോഗിച്ച് വ്യാഴാഴ്ച വൈകീട്ടോടെ ഇയാള്‍ മൂന്നാറിലെത്തി. ഇവിടുള്ള ഏതെങ്കിലും എ ടി എം കൗണ്ടറില്‍നിന്ന് പണം ലഭിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി.

വെള്ളം മാത്രം കുടിച്ച് വെള്ളിയാഴ്ച ഉച്ചവരെ പിടിച്ചുനിന്നു ഒടുവിൽ സഹികെട്ട് ഇയാൾ ഒരു ഹോട്ടലില്‍ കയറി വയറു നിറയെ ഭക്ഷണം കഴിച്ചു. കാര്‍ഡ് സ്വീകരിക്കില്ലെന്ന് കയറുമ്പോള്‍ തന്നെ വെയിറ്റര്‍ പറഞ്ഞെങ്കിലും അസഹനീയമായ വിശപ്പ് കാരണം കൈയ്യില്‍ പണമുണ്ടെന്ന് കള്ളം പറഞ്ഞു ഒടുവില്‍ ഭക്ഷണവും കഴിച്ച് ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു ഇയാള്‍. ഓടിച്ചിട്ടു പിടികൂടിയ ഹോട്ടലുകാരോട് ഇയാള്‍ തന്റെ കദനകഥ മുഴുവന്‍ തുറന്നു പറഞ്ഞപ്പോള്‍ അവര്‍ ഇയാളെ വിട്ടയക്കുകയായിരുന്നു. മൂന്നാര്‍ ടൗണില്‍ വിവിധ ബാങ്കുകളുടേതായി നിരവധി എ.ടി.എം കൗണ്ടറുകളുണ്ടെങ്കിലും പണമില്ലാത്തിനാല്‍ മിക്കതും ദിവസങ്ങളായി അടഞ്ഞുകിടക്കുകയാണ്.
