
ന്യൂഡല്‍ഹി: 1997ല്‍ ആദ്യ നോവലായ ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സിലൂടെ ബുക്കര്‍ പുരസ്‌കാരം നേടിയ അരുന്ധതി റോയി വീണ്ടും ബുക്കര്‍ സാധ്യതാ പട്ടികയില്‍ ഇടം നേടി. പട്ടികയിലുള്ള എഴുത്തുകാരില്‍ മുമ്പ് പുരസ്‌കാരം നേടിയിട്ടുള്ളത് അരുന്ധതി മാത്രമാണ്. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം അരുന്ധതി റോയി എഴുതിയ നോവലായ ഒരു ഇന്ത്യന്‍ ട്രാന്‍സ്‌ജെന്‍ഡറിന്‍റെ കഥപറയുന്ന ‘ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്’ എന്ന നോവലാണ് അരുന്ധതിയെ രണ്ടാമതും ബുക്കര്‍ പട്ടികയില്‍ ഇടം നേടാന്‍ സഹായിച്ചത്. 50,000 ബ്രിട്ടീഷ് പൗണ്ട് (ഏതാണ്ട് 42,13,200 ഇന്ത്യന്‍ രൂപ) ആണ് സമ്മാനത്തുക.

നാല് ബ്രിട്ടീഷ് എഴുത്തുകാര്‍, നാല് അമേരിക്കക്കാര്‍, രണ്ട് ഐറിഷുകാര്‍, രണ്ട് ബ്രിട്ടീഷ് -പാകിസ്ഥാനി എഴുത്തുകാര്‍, ഒരു ഇന്ത്യക്കാരി, ഏഴ് പുരുഷന്മാരും ആറ് വനിതകളും. മൂന്ന് നവാഗത എഴുത്തുകാര്‍ എന്നിങ്ങനെയാണ് 13 പേരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 144 നോവലുകളാണ് മൊത്തം മാന്‍ ബുക്കര്‍ പുരസ്‌കാരത്തിനായി സമര്‍പ്പിക്കപ്പെട്ടത്. 13 പേരുടെ ലോംഗ് ലിസ്റ്റ് ആറ് പേരുടെ ഷോര്‍ട്ട് ലിസ്റ്റാക്കി സെപ്റ്റംബറില്‍ പുറത്തുവിടും.
