ഇന്റേണ്‍ഷിപ്പായി ലഭിച്ച തുക നല്‍കാന്‍ ആശ്രമത്തില്‍ ചെന്ന വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; ആള്‍ദൈവം ഫലഹാരി ബാബ അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing ഇന്റേണ്‍ഷിപ്പായി ലഭിച്ച തുക നല്‍കാന്‍ ആശ്രമത്തില്‍ ചെന്ന വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; ആള്‍ദൈവം ഫലഹാരി ബാബ അറസ്റ്റില്‍

അല്‍വാര്‍: ലൈംഗിക പീഡനക്കേസില്‍ ആള്‍ദൈവം കുശലേന്ദ്ര പ്രപന്നാചാര്യ ഫലഹാരി മഹാരാജ് എന്ന ഫലഹാരി ബാബ അറസ്റ്റില്‍. 21 കാരിയായ നിയമവിദ്യാര്‍ഥിനിയെ ആശ്രമത്തില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് 70 കാരനായ ബാബ അറസ്റ്റിലായത്. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്ന ബാബയെ പൊലീസ് ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഇയാളുടെ ബി.പിയും ഷുഗറും നോര്‍മലാണെന്ന് അല്‍വാര്‍ പൊലീസ് സൂപ്രണ്ട് പരസ് ജെയിന്‍ അറിയിച്ചതിനേ തുടര്‍ന്നാണ് അറസ്റ്റ്. ഫലവര്‍ഗ്ഗങ്ങള്‍ മാത്രം കഴിച്ച് ജീവിക്കുന്നയാളാണ് എന്ന അവകാശവാദത്തെ തുടര്‍ന്നാണ് കൗശലേന്ദ്ര പ്രപ്പനാചാര്യ ഫലഹാരി മഹാരാജ്, ഫലാഹാരി ബാബ എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. വര്‍ഷങ്ങളായി ഫലാഹാരി ബാബയുടെ അനുയായികളാണ് യുവതിയുടെ രക്ഷിതാക്കള്‍.ഓഗസ്റ്റ് ഏഴിന് ആശ്രമത്തില്‍ വച്ച് തങ്ങളുടെ മകളെ ബാബ ബലാത്സംഗം ചെയ്തതെന്നാണ് ഇവരുടെ പരാതി. നിയമ വിദ്യാര്‍ഥിയായിരുന്ന പെണ്‍കുട്ടി ഇന്റേണ്‍ഷിപ്പായി ലഭിച്ച തുക മാതാപിതാക്കളുടെ നിര്‍ദ്ദേശപ്രകാരം ഫലഹാരി ബാബയ്ക്ക് കൊടുക്കാന്‍ പോയപ്പോഴാണ് സംഭവം. ബാബയുടെ ശുപാര്‍ശയെത്തുടര്‍ന്ന് യുവതിക്ക് ഒരു മുതിര്‍ന്ന അഭിഭാഷകന്റെ കീഴില്‍ ഇന്റേണ്‍ഷിപ്പിന് അവസരം ലഭിച്ചിരുന്നു. ഇതിന് പ്രത്യുപകാരമായി തുക നല്‍കാന്‍ പെണ്‍കുട്ടി ആശ്രമത്തിലെത്തിയപ്പോള്‍ ഗ്രഹണ സമയമാണെന്നും ഇപ്പോള്‍ ബാബയെ കാണാന്‍ പറ്റില്ലെന്നും അറിയിച്ചു. തുടര്‍ന്ന് ആശ്രമത്തില്‍ താമസിച്ച പെണ്‍കുട്ടിയെ ഇയാള്‍ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവം ആരോടും പറയരുതെന്ന് പെണ്‍കുട്ടിയെ ബാബ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന് പീഡനക്കേസില്‍ 20 വര്‍ഷം തടവുശിക്ഷ ലഭിച്ചത് അറിഞ്ഞതോടെയാണ് പെണ്‍കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞത്.

0Shares