ഇന്ന് എന്റെ മകള്‍, നാളെ ഇതാര്‍ക്കും സംഭവിക്കാതിരിക്കാന്‍ ആ സ്‌കൂള്‍ അടച്ചുപൂട്ടണം; ഡല്‍ഹിയില്‍ ബലാത്സംഗത്തിന് ഇരയായ അഞ്ചു വയസുകാരിയുടെ അമ്മ

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ന് എന്റെ മകള്‍, നാളെ ഇതാര്‍ക്കും സംഭവിക്കാതിരിക്കാന്‍ ആ സ്‌കൂള്‍ അടച്ചുപൂട്ടണം; ഡല്‍ഹിയില്‍ ബലാത്സംഗത്തിന് ഇരയായ അഞ്ചു വയസുകാരിയുടെ അമ്മ

ന്യൂഡല്‍ഹി: ഡല്‍ഹി ടാഗോര്‍ പബ്ലിക് സ്‌കൂളില്‍ അഞ്ചുവയസുകാരിയായ കുട്ടിയെ സെക്യൂരിറ്റി ജീവനക്കാരന്‍ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെയും സ്‌കൂള്‍ അധികൃതര്‍ക്കെതിരെയും രൂക്ഷവിമര്‍ശനവുമായി കുട്ടിയുടെ അമ്മ. കേസില്‍ പൊലീസ് ഇതുവരെ കൃത്യമായ അന്വേഷണം നടത്തിയിട്ടില്ലെന്ന് അമ്മ ആരോപിക്കുന്നു. ഇന്ന് എന്റെ മകള്‍ക്ക് ഇത് സംഭവിച്ചു. നാളെ മറ്റാര്‍ക്കെങ്കിലും സംഭവിക്കാം. അതിനാല്‍ ആ സ്‌കൂള്‍ അടച്ചുപൂട്ടുകയാണ് വേണ്ടതെന്നും അവര്‍ ആവശ്യപ്പെടുന്നു. ശനിയാഴ്ചയാണ് അഞ്ചുവയസുകാരിയായ കുട്ടിയെ സെക്യൂരിറ്റി ജീവനക്കാരന്‍ സ്‌കൂളില്‍വെച്ച് ബലാത്സംഗം ചെയ്യുന്നത്. ബാത്റൂമിലേക്ക് പോകുകയായിരുന്ന കുട്ടിയെ വികാസ് (40)എന്ന സെക്യൂരിറ്റി ജീവനക്കാരന്‍ തടഞ്ഞുനിര്‍ത്തുകയും തൊട്ടടുത്ത ക്ലാസ് മുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. ആരോടെങ്കിലും പറഞ്ഞാല്‍കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

എന്നാല്‍ വീട്ടിലെത്തിയ കുട്ടിക്ക് കഠിനമായ വയറുവേദനയും രക്തസ്രാവവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി ഡോക്ടര്‍മാര്‍ അറിയിച്ചത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടി ഇപ്പോഴും ഗുരുതരാവസ്ഥായിലാണ്. അതേസമയം അഞ്ചു വയസുകാരിയെ മാനഭംഗപ്പെട്ടുത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചു. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് വിവേക് വിഹാറിനാണ് അന്വേഷണ ചുമതല. മൂന്നു ദിവസത്തിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

0Shares