
ശമ്പള വര്‍ദ്ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ ഒന്നര മാസത്തിന് മുകളിലായി നടത്തിവന്ന സമരത്തിന് വിജയം. ഹൈക്കോടതി നിരീക്ഷകന്റെ സാന്നിധ്യത്തില്‍ ലേബർ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മാനേജ്മെന്റ്, തൊഴിലാളി യൂണിയൻ പ്രതിനിധികളുമായി എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്.
സമരക്കാരുടെ ഒരു ആവശ്യവും അംഗീകരിക്കില്ലെന്നും വേണ്ടിവന്നാല്‍ കേരളത്തിലെ ബ്രാഞ്ചുകളെല്ലാം പൂട്ടുമെന്നും പറഞ്ഞ മാനേജ്മെന്റ് നിലപാടില്‍ നിന്ന് പിന്നോക്കം പോകുകയായിരുന്നു. ഒത്തുതീർപ്പു വ്യവസ്ഥയിൽ മാനേജ്മെൻറ് പ്രതിനിധികളും മുത്തൂറ്റ് ഫിനാൻസ് നോണ്‍ ബാങ്കിംഗ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ പ്രതിനിധികളും ഒപ്പുവച്ചു. വേതന വർദ്ധന സംബന്ധിച്ച് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മിനിമം വേജസ് ഹൈക്കോടതിയുടെ പരിഗണനയ്ക്കു വിധേയമായി നടപ്പിലാക്കാമെന്നു മാനേജ്മെന്റ് സമ്മതിച്ചു.

ഒത്തുതീർപ്പ് പ്രകാരം പ്രതിമാസം ഇടക്കാല വർദ്ധനയായി 500 രൂപ പ്രതിമാസം എല്ലാ ജീവനക്കാർക്കും ഒക്ടോബർ മാസം മുതൽ ലഭിക്കും. ശമ്പള പരിഷ്ക്കരണം നടപ്പാക്കും. പിരിച്ചുവിട്ട എട്ട് തൊഴിലാളികളെ തിരിച്ചെടുക്കും. 41 പേരുടെ സസ്പെന്ഷന് പിന്‍വലിക്കും. തടഞ്ഞുവച്ചിരുന്ന വാർഷിക ഇൻക്രിമെന്റ് ഏപ്രിൽ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ കൊടുത്തുതീർക്കും. നിയമപ്രകാരമുള്ള വാർഷിക ബോണസ് ലഭ്യമാക്കും. തൊഴിലാളികൾക്ക് ലഭിക്കാനുള്ള ഓഹരി ആനുകൂല്യം ഒറ്റതവണയായി നൽകണമെന്ന ലേബർ കമ്മീഷണറുടെ നിർദേശം പരിഗണിക്കും.
11 റീജിയണല്‍ ഓഫീസുകളിലെയും 611 ശാഖകളിലെയും 1800 ലേറെ ജീവനക്കാര്‍ നടത്തിവന്ന സമരമാണ് 50-ാം ദിവസം അവസാനിച്ചത്. നേരത്തെ സര്‍ക്കാര്‍ തലത്തിലടക്കം മാനേജ്മെന്റും ജീവനക്കാരും തമ്മില്‍ മൂന്ന് തവണ നടത്തിയ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ടത്. ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥന്റെ ആദ്യ ചര്‍ച്ച ഒത്തുതീര്‍പ്പാകാതെ പിരിഞ്ഞെങ്കിലും രണ്ടാമത്തെ ചര്‍ച്ച ലക്ഷ്യത്തിലെത്തുകയായിരുന്നു.
