ന്യൂഡല്‍ഹി: അസാധുവാക്കിയ 500, 1000 നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണം ഏർപ്പെടുത്തി. ഡിസംബര്‍ 30 വരെ അയ്യായിരം രൂപയിലതികം തുക ഒറ്റത്തവണ മാത്രമേ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാനാകു. അസാധുവായ നോട്ടുകള്‍ നിക്ഷേപിക്കാനുള്ള അവസാന തിയതി ഡിസംബര്‍ 30ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാറിന്റെ ഈ പുതിയ നിയന്ത്രണം.

ഇനി ഉയര്‍ന്ന തുക നിക്ഷേപിക്കാനെത്തുന്നവര്‍ ഇത്രയും നാളും എന്തുകൊണ്ടാണ് പണം നിക്ഷേപിക്കാതിരുന്നത് എന്ന് ബാങ്കിൽ വിശദീകരണം നൽകുകയും, പണത്തിന്റെ ഉറവിടം വ്യക്തമാക്കുകയും വേണം. നിക്ഷേപകന് നല്കുന്ന വിശദീകരണം തൃപ്തികരമാണെങ്കില്‍ മാത്രമേ പണം സ്വീകരിക്കുകയുള്ളൂ. എന്നാല്‍ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പദ്ധതിയില്‍ നിക്ഷേപിക്കുന്നതിന് നിയന്ത്രണമില്ല.

അതേസമയം, അയ്യായിരത്തിന് താഴെയുള്ള തുക എത്രതവണവേണമെങ്കിലും നിക്ഷേപിക്കാം. ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ച് വ്യാപകമായി കള്ളപ്പണം വെളുപ്പിക്കുന്നതായി കണ്ടെത്തിയതോടെയാണ് നിക്ഷേപത്തിലും ധനകാര്യ മന്ത്രാലയം നിയന്ത്രണം കൊണ്ടുവന്നത്.