തിരുവനന്തപുരം: ഫോൺ കെണി വിവാദത്തിൽ മുൻ മന്ത്രി എ.കെ.ശശീന്ദ്രനെതിരെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിക്ക് മുമ്പാകെ സാക്ഷി മൊഴി നൽകി. ചാനലിലെ ചീഫ് റിപ്പോർട്ടർ ആർ.ജയചന്ദ്രനാണ് മൊഴി നൽകിയത്. ഗതാഗത മന്ത്രിയായിരുന്ന എ.കെ.ശശീന്ദ്രനെതിരെ ലേഖിക പരാതി നൽകിയിരുന്നു. ഈ കേസിലാണ് കോടതി സാക്ഷി മൊഴി രേഖപ്പെടുത്തിയത്. ഹണിട്രാപ്പ് വിവാദവുമായി ബന്ധപ്പെട്ട് മംഗളം സി.ഇ.ഒ അജിത് കുമാറിനേയും ജയചന്ദ്രനേയും രണ്ടാഴ്ചയിൽ അധികം ജയിലിൽ അടച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ജയചന്ദ്രൻ നേരിട്ട് എത്തി മൊഴി നൽകിയത്. ചാനൽ പ്രവർത്തകയോടു ശശീന്ദ്രൻ നിരന്തരമായി ഫോണിലൂടെ അശ്ശീല സംഭാഷണം നടത്തുമായിരുന്നുവെന്നും ഇത് വിലക്കിയിട്ടും വീണ്ടും ആവർത്തിച്ചു. ഇത് ലേഖിക തന്നോടു പറഞ്ഞതായാണു മൊഴി എന്നാണ് സൂചന.
അഭിമുഖത്തിനെത്തിയ തന്നോട് മുൻ മന്ത്രി അപമര്യാദയായി പെരുമാറി എന്നാണു ചാനൽ പ്രവർത്തക നൽകിയ ഹർജിയിലെ ആരോപണം. ഫോൺ വിളി വിവാദത്തിൽ മുൻ മന്ത്രി എ.കെ.ശശീന്ദ്രനെതിരെ മറ്റൊരു സാക്ഷി ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ നേരത്തെ മൊഴി നൽകിയിരുന്നു. മൊഴികൾക്കൊപ്പം സാഹചര്യ തെളിവും ശബ്ദ റിക്കോർഡുമെല്ലാം പരിഗണിച്ച് കോടതി കേസെടുക്കാനാണ് സാധ്യത. മൊഴി പരിഗണിച്ച് കേസെടുക്കാൻ പൊലീസിനോട് കോടതി നിർദ്ദേശിച്ചാൽ എ.കെ.ശശീന്ദ്രനെ അറസ്റ്റ് ചയ്യേണ്ടി വരും. തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശശീന്ദ്രൻ ശ്രമിച്ചെന്ന മാധ്യമ പ്രവർത്തകയുടെ ആരാപണവും ശശീന്ദ്രന് എതിരാവുകയാണ്.