ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അതൃപ്തി അറിയിച്ചു. തൻ്റെ അതൃപ്തി അദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫീസിനെ ഔദ്യോഗികമായി അറിയിച്ചു. പുരസ്‌കാരചടങ്ങില്‍ ഒരു മണിക്കൂര്‍ മാത്രമേ പങ്കെടുക്കൂ എന്ന് മാര്‍ച്ചില്‍ തന്നെ വാര്‍ത്താവിതരണ മന്ത്രാലയത്തെ അറിയിച്ചിരുന്നു. എന്നിട്ടും അതിനെ അവസാനനിമിഷമാറ്റമായി അവതരിപ്പിച്ചതിലാണ് രാഷ്ട്രപതിക്ക് അതൃപ്തി. പ്രോട്ടോകോള്‍ ചട്ടപ്രകാരം ഇത്തരം ചടങ്ങുകളില്‍ ഒരു മണിക്കൂറിലേറെ സമയം പങ്കെടുക്കാന്‍ രാഷ്ട്രപതിക്ക് നിയന്ത്രണങ്ങളുണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് അവാര്‍ഡ് ദാനചടങ്ങില്‍ ഒരു മണിക്കൂറേ പങ്കെടുക്കൂ എന്ന് രാഷ്ട്രപതിയുടെ ഓഫീസ് കേന്ദ്ര വാര്‍ത്തവിതരണ മന്ത്രാലയത്തെ അറിയിച്ചത്. എന്നാല്‍ ഇക്കാര്യം രഹസ്യമാക്കി വച്ച മന്ത്രാലയം അവാര്‍ഡ് ദാനചടങ്ങിൻ്റെ തലേന്ന് മാത്രം ഇക്കാര്യം പുറത്തുവിട്ടതാണ് അനാവശ്യവിവാദങ്ങള്‍ക്ക് കാരണമായതെന്നാണ് രാഷ്ട്രപതിയുടെ ഓഫീസ് വിലയിരുത്തുന്നത്.
വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതോടെ വിഷയത്തില്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രതിസ്ഥാനത്തായി. ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ധരിപ്പിക്കാന്‍, മന്ത്രാലയം സെക്രട്ടറിയാണ് എത്തിയതെന്നും രാഷ്ട്രപതി ഭവന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അടുത്ത വര്‍ഷം മുതല്‍ ദാദാ സാഹിബ്ഫാല്‍ക്കെ അവാര്‍ഡ് മാത്രം രാഷ്ട്രപതി വിതരണം ചെയ്താല്‍ മതിയെന്ന പരിഷ്‌കാരം കൊണ്ടു വരാനും ഇപ്പോള്‍ ആലോചിക്കുന്നു.
അവാര്‍ഡ് വിവാദത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അതൃപ്തി; അവാര്‍ഡ് ദാനചടങ്ങിൻ്റെ തലേന്ന് മാത്രം ആക്കാര്യം പുറത്തുവിട്ടതാണ് അനാവശ്യവിവാദങ്ങള്‍ക്ക് കാരണമായതെന്ന് രാഷ്ട്രപതിയുടെ ഓഫീസ്