
മെൽബൺ: സാധാരണക്കാര്‍ വീടിനുള്ളിലോ പുറത്തോ കിടന്നുറങ്ങാനും വിശ്രമിക്കാനും ഉപയോഗിക്കുന്ന ഒരു സാധാരണ വീട്ടുപകരണമായ കയർ കട്ടില്‍ ഇപ്പോള്‍ ആഗോളതലത്തില്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ആസ്‌ട്രേലിയയില്‍ പുറത്തിറങ്ങിയ ഒരു പരസ്യത്തില്‍ അമ്പതിനായിരം രൂപയ്ക്ക് വില്‍പനയ്ക്കുവെച്ചിരിക്കുന്ന അത്യപൂര്‍വ്വവും ആരോഗ്യദായകവുമായ ഒരു വസ്തുവാണ് ഈ കട്ടില്‍. ഇന്ത്യ സന്ദര്‍ശിച്ച ഒരു ആസ്‌ട്രേലിയക്കാരനാണ് കയര്‍ കട്ടില്‍ ഓസ്‌ട്രേലിയയില്‍ നിര്‍മിച്ച് വില്‍പന നടത്തുന്നത്. കിടക്ക നിര്‍മാണ കമ്പനി നടത്തുന്ന സിഡ്‌നിക്കാരനായ ഡാനിയല്‍ ബ്ലൂര്‍ 2010ല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴാണ് ഇത്തരം കട്ടില്‍ ആദ്യമായി കാണുന്നത്. ഉപയോഗിച്ചു നോക്കിയപ്പോള്‍ സംഗതി കൊള്ളാമെന്ന് അദ്ദേഹത്തിനു തോന്നി.

സിഡ്‌നിയില്‍ തിരിച്ചെത്തിയ ഡാനിയല്‍ ഇത്തരമൊരു കട്ടില്‍ സ്വയം നിര്‍മിച്ചുനോക്കി. മറ്റൊന്ന് സുഹൃത്തിന് ഉണ്ടാക്കി നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് ഇത്തരം കട്ടിലുകള്‍ നിര്‍മിച്ച് വില്‍പന നടത്താനുള്ള ആശയമുദിച്ചത്. ഡാനിയലിന്റെ കച്ചവടം പൂട്ടിക്കാനാണ് ഇന്ത്യക്കാരായ സോഷ്യല്‍മീഡിയ ഉപയോക്താക്കളുടെ ശ്രമം. പരസ്യത്തെ പരിഹസിച്ച് നിരവധി പേരാണ് ട്വീറ്റ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ തുച്ഛമായ വിലയ്ക്ക് കിട്ടുന്നതാണ് ഇത്തരം കട്ടിലെന്നും അത്യപൂര്‍വ്വമായ കട്ടിലിനെക്കുറിച്ചുള്ള അവകാശവാദങ്ങളെ പരിഹസിച്ചുകൊണ്ട് അവര്‍ പറയുന്നു. ഏതായാലും, കയര്‍ കട്ടില്‍ നിര്‍മിച്ച് ചുളുവില്‍ കുറച്ച് പണമുണ്ടാക്കാനുള്ള ഡാനിയലിന്റെ തന്ത്രത്തിന് തിരിച്ചടിയായിരിക്കുകയാണ് ഇന്ത്യക്കാരുടെ പാരപണി.
