യുവാക്കള്‍ മരിച്ചത് കാട്ടുപന്നിക്ക് വെച്ച വൈദ്യുതി കെണിയില്‍; പരിഭ്രാന്തിയില്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ടു, സ്ഥലം ഉടമ പോലീസിനോട് കുറ്റം സമ്മതിച്ചു

  • Post category:Kerala / news
  • Reading time:1 min read
You are currently viewing യുവാക്കള്‍ മരിച്ചത് കാട്ടുപന്നിക്ക് വെച്ച വൈദ്യുതി കെണിയില്‍; പരിഭ്രാന്തിയില്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ടു, സ്ഥലം ഉടമ പോലീസിനോട് കുറ്റം സമ്മതിച്ചു

പാലക്കാട്: യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ഥലം ഉടമ കുറ്റം സമ്മതിച്ചു. പാലക്കാട് കൊടുമ്പ് കരിങ്കരപ്പുള്ളിയില്‍ ആണ് കാട്ടുപന്നിക്ക് വച്ച വൈദ്യുതി കെണിയില്‍ പെട്ട് യുവാക്കള്‍ മരിച്ചത്. മൃതദേഹങ്ങള്‍ കണ്ടപ്പോഴുണ്ടായ പരിഭ്രാന്തിയില്‍ കുഴിച്ചിടുകയായിരുന്നെന്നും സ്ഥലത്തിൻ്റെ ഉടമയായ അമ്പലപ്പറമ്പ് വീട്ടില്‍ അനന്തന്‍ (52) പൊലീസിന് മൊഴി നല്‍കി.

ഇയാള്‍ പൊലീസിൻ്റെ കസ്റ്റഡിയിലാണ്. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു. യുവാക്കളുടെ മരണത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങള്‍ ഉണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കുഴിച്ചിട്ട മൃതദേഹങ്ങള്‍ പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ് മോര്‍ട്ടത്തിന് അയക്കും.

യുവാക്കള്‍ പാടത്തേക്ക് പോകുന്നതിൻ്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. തിങ്കളാഴ്‌ച പുലര്‍ച്ചെ 4.50നാണ് യുവാക്കള്‍ പാടത്തേക്ക് ഓടുന്നത്. പിന്നീട് ഇവരെ കണ്ടിട്ടില്ല. ഒരു അടിപിടിക്കേസുമായി ബന്ധപ്പെട്ട്, നാല് പേരെ പൊലീസ് തിരഞ്ഞിരുന്നു. ഇതില്‍ രണ്ട് പേരെ പൊലീസ് കണ്ടെത്തി.

മറ്റുള്ളവര്‍ക്കായി നടത്തിയ പരിശോധനയിലാണ് കൊടുമ്പ് സ്‌കൂളിന് സമീപത്തെ പാടത്ത് മണ്ണ് മാറികിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പുതുശ്ശേരി കാളാണ്ടിത്തറയില്‍ സതീഷ് (22), കൊട്ടേക്കാട് കാരക്കോട്ടുപുര തെക്കേംകുന്നം ഷിജിത്ത് (22) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

0Shares