
യൂത്ത് കോൺഗ്രസിനെതിരായ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ സംസ്ഥാന പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ് അയച്ചു. ശനിയാഴ്‌ച രാവിലെ മ്യൂസിയം സ്‌റ്റേഷനിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാജ കാർഡ് ഉണ്ടാക്കിയ പ്രതികളെ രാഹുൽ സഹായിച്ചെന്നാണ് പൊലീസ് സംശയിക്കുന്നത്. അതേസമയം യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡണ്ട് രഞ്ജുവിനെയും കേസിൽ പ്രതി ചേർത്തു.
പ്രതികൾക്ക് സഞ്ചരിക്കാൻ കാർ നൽകിയെന്നത് മാത്രമല്ല പ്രതികളായ ഫെനിയും ബിനിലും മൊബൈൽ ഫോൺ ഒളിപ്പിച്ചത് രാഹുലിൻ്റെ സാന്നിധ്യത്തിലെന്നുമാണ് പൊലീസ് കരുതുന്നത്.

അതേസമയം കാർഡുകൾ ഉണ്ടാക്കാനുള്ള സി.ആര്‍ കാർഡ് എന്ന ആപ്ലിക്കേഷൻ തയാറാക്കിയതിൽ മറ്റൊരു യൂത്ത് കോൺഗ്രസ് നേതാവിന് പങ്കുണ്ടെന്ന് വിവരം ലഭിച്ചതായും പൊലീസ് പറയുന്നു. കാസർകോട് തൃക്കരിപ്പൂർ സ്വദേശിയായ ജെയ്‌സൺ തോമസിനെയാണ് പൊലീസ് അനേഷിക്കുന്നത്.
വ്യാജ ഐ.ഡി കാർഡ് നിർമിതിയിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടേക്കും. സംസ്ഥാന വ്യാപകമായി തട്ടിപ്പ് നടന്നു എന്നാണ് നിലവിലെ അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിൽ പ്രാദേശികമായി വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ചിട്ടുണ്ട്.
