
തിരുവനന്തപുരം: കെ.എസ് ശബരിനാഥൻ്റെ വാട്‍സ് ആപ് ചാറ്റ് ചോർന്നതിൽ നടപടി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ എൻ.എസ് നുസൂർ, എസ്.എം ബാലു എന്നിവരെ സസ്‌പെണ്ട് ചെയ്തത്. യൂത്ത് കോൺഗ്രസിൻ്റെ ഔദ്യോഗിക വാട്‍സ് ആപ് ചാറ്റ് ചോർന്നിരുന്നു.
ഇതിൽ ശബരീനാഥൻ വിമാനത്തിൽ കരിങ്കൊടി പ്രതിഷേധം നടത്താവുന്നതാണെന്ന തരത്തിൽ ആശയം പങ്കുവച്ചതും ഉൾപ്പെട്ടു. സംസ്ഥാന യൂത്ത് കോണ്‍ഗ്രസിൻ്റെ നേതൃനിരയിൽ മൂർച്ചിച്ച വിഭാഗീയതയും ഭിന്നതയുമാണ് വാട്‍സ് ആപ് ചാറ്റ് ചോര്‍ച്ചയിലെ പൊതുവെയുള്ള സംഘടനാ വിലയിരുത്തൽ.

വിമാനത്തിനുള്ളിൽ പ്രതിഷേധിക്കാൻ സംഘടനയ്ക്കുള്ളിലെ വാട്‍സ് ആപ് ഗ്രൂപ്പിൽ ശബരിനാഥ് നിർദ്ദേശിച്ച തരത്തിലുള്ള സക്രീൻ ഷോട്ട് പുറത്തു വന്നതിനു പിന്നാലെ ശബരിനാഥനെ പൊലീസ് അറസ്റ്റ് ചെയ്കതിരുന്നു. വാട്‍സ് ആപ് സന്ദേശങ്ങൾ പ്രചരിച്ചതിന് പിന്നാലെ ചാറ്റ് പുറത്തായത് എങ്ങനെയെന്ന് അറിയില്ലെന്ന് ശബരീനാഥൻ പറഞ്ഞിരുന്നു.
കെ.എസ് ശബരിനാഥന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു. കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പൊലീസ് ആവശ്യം കോടതി തള്ളിയായിരുന്നു ജാമ്യം അനുവദിച്ചത്. ഗൂഢാലോചനയിൽ ശബരിനാഥൻ ആണ് ‘മാസ്റ്റർ ബ്രെയ്ൻ’ എന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. വാട്‍സ് ആപ് സന്ദേശം അയച്ചശേഷം ശബരിനാഥൻ ഒന്നാം പ്രതിയെ ഫോണിൽ വിളിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ജൂണ്‍ 12ന് മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന ഇന്‍ഡിഗോ വിമാനം തിരുവനന്തപുരം വിമാന താവളത്തില്‍ ലാന്‍ഡ് ചെയ്തപ്പോൾ ഉണ്ടായ പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളിലാണ് വലിയതുറ പൊലീസ് കേസ് എടുത്തത്. തലശ്ശേരി സ്വദേശി ഫര്‍സീന്‍ മജീദ്, പട്ടന്നൂര്‍ സ്വദേശി ആര്‍.കെ.നവീന്‍ കുമാർ എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍.
