
മകളെ ശല്യം ചെയ്ത സ്വന്തം കാമുകനെ യുവതി ജീവനോടെ ചുട്ടുകൊന്നു. ഹരിയാനയിലെ ഫരീദാബാദിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം. യുവതിയുടെ ആദ്യ വിവാഹത്തിലുള്ള കൗമാരക്കാരിയായ മകളെ ശല്യപ്പെടുത്തിയതിൻ്റെ പേരിൽ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. പല തവണ താക്കീത് നൽകിയതിനു ശേഷവും യുവാവ് മകളെ ശല്യം ചെയ്യുന്നതു തുടർന്നതോടെയാണ് അയാളെ ഇല്ലാതാക്കാൻ യുവതി തീരുമാനിച്ചത്.
ആദ്യം കാമുകന് ഉറക്കഗുളികകൾ നൽകി. മയങ്ങിപ്പോയ യുവാവിനെ ഓട്ടോയിൽ വിജനമായ സ്ഥലത്ത് എത്തിച്ചു. തുടർന്ന് ശരീരത്തിൽ പെട്രൊൾ ഒഴിച്ചു കത്തിക്കുകയായിരുന്നു. ഇന്നലെ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട വ്യക്തിയെ ഈ മാസം 16 മുതൽ കാണാനില്ലായിരുന്നു. തുടർന്ന് സഹോദരൻ പൊലീസിൽ പരാതി നൽകി. 16 ന് രാവിലെ ജോലിക്കു പോയ വ്യക്തി വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയില്ല എന്നാണു പരാതിയിൽ പറഞ്ഞിരുന്നത്.

ഒരു വനിതാ സുഹൃത്തിനെ വിളിച്ച് തിരക്കിയെന്നും പരാതിയിൽ പറഞ്ഞിരുന്നു. കൊല്ലപ്പെട്ട വ്യക്തി തൻ്റെ വീട്ടിൽ വന്നതായി യുവതി സമ്മതിച്ചു. കാറും ലാപ്ടോപ്പും യുവതിയുടെ വീട്ടിൽ തന്നെ ഉപേക്ഷിച്ച് യുവാവ് പോയെന്നാണ് അവർ പറഞ്ഞതെന്നും സഹോദരൻ പൊലീസിനെ അറിയിച്ചു.
പിറ്റേന്നാണ് നഗരത്തിലെ വിജനമായ സ്ഥലത്തു നിന്ന് കത്തിക്കരിഞ്ഞ നിലയിൽ ഒരു പുരുഷൻ്റെ മൃതദേഹം ലഭിച്ചു. നൈജീരിയൻ പൗരൻ്റെ മൃതദേഹമാണെന്നാണ് പൊലീസ് തുടക്കത്തിൽ സംശയിച്ചത്. ഏതാനും നൈജീരിയക്കാരെ പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ കൊല്ലപ്പെട്ട വ്യക്തിയെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.
കൂടുതൽ അന്വേഷണത്തിലാണ് സംഭവത്തിൻ്റെ ചുരുളഴിഞ്ഞതും സംഭവത്തിൽ യുവതിയുടെ പങ്ക് വ്യക്തമായതും. 2019 ലാണ് ഇരുവരും പരിചയപ്പെട്ടതെന്ന് പൊലീസ് പറയുന്നു. കുറച്ചുനാളത്തെ സൗഹൃദത്തിനു ശേഷം പ്രണയത്തിലായ ഇരുവരും ഒരുമിച്ച് ജീവിക്കാൻ തുടങ്ങുകയായിരുന്നു.
