
കാസര്‍കോട്: 25മത് ലോക നാളികേര ദിനാഘോഷത്തിന് ഞായറാഴ്‌ച രാവിലെ സി.പി.സി.ആര്‍.ഐയില്‍ തുടക്കമായി. കേന്ദ്ര കൃഷി മന്ത്രി ശോഭ കരന്തലാജെ ഉദ്ഘാടനം ചെയ്‌തു. നാളികേര വികസന ബോര്‍ഡിൻ്റെയും കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൻ്റെയും സംയുക്താമായാണ് പരിപാടി. കേരളത്തിന് പുറമെ കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരും ഉല്‍പാദകരും ഗവേഷകരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
ഐ.സി.എ.ആര്‍, നാളികേര വികസന ബോര്‍ഡ് ഉദ്യോഗസ്ഥരും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ പ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു. മികച്ച ലാഭത്തോടുകൂടി തെങ്ങ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബിസിനസ് മീറ്റും നടന്നു.

നാളികേര ബിസിനസ് പദ്ധതികളെ കുറിച്ചുള്ള ചര്‍ച്ചയും 25ലേറെ സംരംഭകരുടെ സാങ്കേതിക വിദ്യകളുടേയും ഉല്‍പന്നങ്ങളുടേയും പ്രദര്‍ശനവും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയായി. ഐ.സി.എ.ആറിൻ്റെ അസിസ്റ്റണ്ട് ഡയറക്ടര്‍ ജനറല്‍ (ഫ്രൂട്ട്‌സ് ആന്റ് പ്ലാന്റേഷന്‍ ക്രോപ്‌സ്) ഡോ. വി.ബി പട്ടേല്‍, നാളികേര ബോര്‍ഡ് വൈസ്. ചെയര്‍മാന്‍ രേണുകുമാര്‍ ബി.എച്ച്, ബാംകോ പ്രസിഡണ്ട് പി.ആര്‍ മുരളീധരന്‍, സി.പി.സി.ആര്‍.ഐ ഡയറക്ടര്‍ ഡോ. കെ.ബി ഹെബ്ബാര്‍, നാളികേര വികസന ബോര്‍ഡ് മുഖ്യ നാളികേര വികസന ഓഫീസര്‍ ഡോ. ബി ഹനുമന്ത ഗൗഡ തുടങ്ങിയവർ സംബന്ധിച്ചു.
