
പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കെതിരെ യുവതി നൽകിയ പരാതിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എൽദോസ് കുന്നപ്പിള്ളിയുമായി സൗഹൃദത്തിലായിരുന്നുവെന്നും ശാരീരികവും മാനസികവുമായി അടുപ്പമുണ്ടായിരുന്നുവെന്നും യുവതി വെളിപ്പടുത്തി.
ഒന്നിലധികം സ്ത്രീകളുമായി ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ ഒഴിഞ്ഞുമാറാൻ ശ്രമിച്ചെന്നും എന്നാൽ കള്ളക്കേസിൽ കുരുക്കുമെന്ന് പറഞ്ഞതായും യുവതിയുടെ പരാതിയിൽ പറയുന്നു. സംഭവത്തിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കോവളം പൊലീസ് കേസെടുത്തത്.

സ്ത്രീയെ തട്ടിക്കൊണ്ടുപോയി മർദിച്ചു, സ്ത്രീത്വത്തെ അപമാനിക്കൽ, അതിക്രമിച്ചു കടക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കോവളം പൊലീസ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറും. യുവതിയുടെ മൊഴി കോവളം പൊലീസ് രേഖപ്പെടുത്തിയിരുന്നു. മൊഴിയെടുക്കുന്നതിനിടെ തളർന്നുവീണ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയെക്കുറിച്ചു പ്രതികരിക്കാൻ എൽദോസ് ഇതുവരെ തയാറായിട്ടില്ല.
