
കൊച്ചിയിൽ ഫോട്ടോ ഷൂട്ടിനെത്തിയ യുവതിയെ കൂട്ട ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ഒന്നാം പ്രതി പിടിയിൽ. തോപ്പുംപടി സ്വദേശി അജ്മൽ (27) ആണ് അറസ്റ്റിലായത്. നേരത്തേ, എറണാകുളം ഇൻഫോപാർക്ക് പൊലീസിനു ലഭിച്ച പരാതിയിൽ മൂന്നാം പ്രതി ആലപ്പുഴ സ്വദേശി സലീം കുമാർ പിടിയിലായിരുന്നു.
പ്രതികളായ ഷമീർ, ലോഡ്ജ് നടത്തിപ്പുകാരി തമിഴ്‌നാട് സ്വദേശിനി ക്രിസ്റ്റീന എന്നിവർ കൂടി പിടിയിലാകാനുണ്ട്. ഇവർക്കു വേണ്ടി പൊലീസ് അന്വേഷണം ശക്തമാക്കി. ഇൻഫോ പാർക്കിനു സമീപം ഇടച്ചിറയിലുള്ള ലോഡ്ജിൽ 27-കാരി മലപ്പുറം സ്വദേശിനിയെ നവംബർ 29 മുതൽ ഡിസംബർ 1 വരെ പൂട്ടിയിടുകയും ലഹരി നൽകി പീഡിപ്പിച്ചെന്നുമാണ് പരാതി.

നവംബർ 28ന് ഫോട്ടോ ഷൂട്ടിനായി എത്തിയ യുവതിയെ സുഹൃത്ത് പരിചയപ്പെടുത്തിയ സംഘമാണു ലൈംഗികമായി പീഡിപ്പിച്ചതെന്നു പരാതിയിൽ പറയുന്നു. പരാതിയിൽ പൊലീസ് സ്ഥലത്തെത്തി മുറികൾ സീൽ ചെയ്തിരുന്നു. തുടർന്നു പെൺകുട്ടിയെ ആരോഗ്യ പരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്തിരുന്നു.
