ഓണവിൽപന ലക്‌ഷ്യം; ബെവ്ക്യൂ ആപ്പിൽ മാറ്റം വരുത്താൻ സർക്കാർ ഉത്തരവ്; ബാറുകളിലെ അനധികൃത വിൽപ്പന തടയാൻ കർശന നടപടി

  • Post category:news
  • Reading time:1 min read
You are currently viewing ഓണവിൽപന ലക്‌ഷ്യം; ബെവ്ക്യൂ ആപ്പിൽ മാറ്റം വരുത്താൻ സർക്കാർ ഉത്തരവ്; ബാറുകളിലെ അനധികൃത വിൽപ്പന തടയാൻ കർശന നടപടി

ബിവറേജസ് കോർപ്പറേഷന് അനുകൂലമായി ബെവ്ക്യൂ ആപ്പിൽ മാറ്റം വരുത്താൻ സർക്കാർ ഉത്തരവ്. ബെവ്കോയുടെയും കൺസ്യൂമർഫെഡിന്‍റെയും പ്രതിദിന ടോക്കണുകൾ 400ൽ നിന്ന് 600 ആയി ഉയർത്തും. ആപ്പ് മുഖേന ടോക്കൺ ബുക്ക് ചെയ്യുന്നവർക്ക് മൂന്ന് ദിവസം കഴിഞ്ഞേ വീണ്ടും ബുക്ക് ചെയ്യാനാകു എന്ന വ്യവസ്ഥ ഒഴിവാക്കാനും സർക്കാർ നിർദേശം നൽകി. ഓണവിൽപന ലക്ഷ്യമിട്ട് ബിവറേജസ് കോർപ്പറേഷന്‍റെയും കൺസ്യൂമർ ഫെഡിന്‍റെയും ചില്ലറ വിൽപന ശാലകൾക്ക് സമയം ദീർഘിപ്പിച്ച് നൽകാനുള്ള ഉത്തരവിന്‍റെ ഭാഗമായാണ് പുതിയ തീരുമാനങ്ങൾ സർക്കാർ പുറത്തിറക്കിയത്.

നിലവിൽ ബിവറേജസ് കോർപ്പറേഷന്‍റെയും കൺസ്യൂമർ ഫെഡിന്‍റെയും ചില്ലറ വിൽപന ശാലകൾ ഒമ്പത് മുതൽ അഞ്ച് മണി വരെയാണ് പ്രവർത്തിച്ചിരുന്നത്. ഇത് രണ്ട് മണിക്കൂർ ദീർഘിപ്പിച്ച് ഒമ്പത് മുതൽ ഏഴ് മണി വരെയാക്കി മാറ്റും. ബാറുകളിലെ അനധികൃത മദ്യവിൽപന തടയാനും കർശന നടപടി സ്വീകരിക്കും. ഇതിനായി ബാറിൽ അനുവദിക്കുന്ന ടോക്കണുകൾ പരിശോധിക്കും.

ടോക്കണുകൾക്ക് ആനുപാതികമായ മദ്യം ബാറുകൾ വെയർഹൗസിൽനിന്ന് വാങ്ങുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനും നിർദേശമുണ്ട്. ബെവ്ക്യൂ ആപ്പിന്‍റെ ഗുണം ബാറുകൾ കൊണ്ടുപോകുന്നുവെന്നും ബിവറേജ്സ് കോർപ്പറേഷന് വലിയതോതിൽ വരുമാനനഷ്ടമുണ്ടെന്നുമുള്ള വിമർശനങ്ങൾ നേരത്തെ ഉയർന്നിരുന്നു. ഇത് കണക്കിലെടുത്താണ് ബെവ്കോയ്ക്ക് അനുകൂലമായി ബെവ്ക്യൂ ആപ്പിൽ മാറ്റം വരുത്താനുള്ള നിർദേശം. ഇതോടെ വിൽപ്പന ഉയരുമെന്നാണ് സർക്കാരിന്‍റെ പ്രതീക്ഷ.

0Shares