അഗ്നിപഥ് പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധം; അക്രമാസക്തം, കല്ലേറ്, ട്രെയിന്‍ കത്തിച്ചു, റെയില്‍- റോഡ് ഗതാഗതം സ്തംഭിപ്പിച്ചു

  • Post category:Kerala / news
  • Reading time:2 mins read
You are currently viewing അഗ്നിപഥ് പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധം; അക്രമാസക്തം, കല്ലേറ്, ട്രെയിന്‍ കത്തിച്ചു, റെയില്‍- റോഡ് ഗതാഗതം സ്തംഭിപ്പിച്ചു

കേന്ദ്ര സര്‍ക്കാരിൻ്റെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് പ്ലാനിനെതിരെ രാജ്യത്താകെ വ്യാപക പ്രതിഷേധം. ബീഹാറില്‍ ആരംഭിച്ച പ്രതിഷേധം പലയിടത്തും അക്രമത്തിലേക്ക് വഴിമാറിയിരിക്കുകയാണ്. റിക്രൂട്ട്‌മെന്റിനായി പോകാനിരുന്ന മത്സരാര്‍ത്ഥികള്‍ തെരുവിലിറങ്ങി ഗതാഗതം തടസ്സപ്പെടുത്തി. ട്രെയിന്‍ സര്‍വീസിനെ പോലും തടഞ്ഞു. ബീഹാറിലാണ് ഈ സംഭവങ്ങള്‍ നടന്നത്. ബീഹാറിൽ മൂന്ന് ട്രെയിനുകൾക്കാണ് തീയിട്ടത്. ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ സംഘടനകൾ ദേശവ്യാപക പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബാറ്റണുമായി ഇറങ്ങിയ പ്രതിഷേധക്കാര്‍ ബാബുവ റെയില്‍ സ്റ്റേഷനിലെ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിനിൻ്റെ കണ്ണാടി ചില്ലുകള്‍ തകര്‍ത്തു. ഇതിലെ ഒരു കോച്ചിന് തീയ്യിട്ടു. ഇന്ത്യന്‍ ആര്‍മി ലവേഴ്‌സ് എന്ന ബാനറും ഇവര്‍ ഉയര്‍ത്തി കാണിച്ചു. പുതിയ റിക്രൂട്ട്‌മെന്റ് പദ്ധതിക്കെതിരെ പ്രതിഷേധക്കാർ മുദ്രാവാക്യവും വിളിച്ചു. വിവിധ സംസ്ഥാനങ്ങളിൽ റെയില്‍, റോഡ് ഗതാഗതം ആര്‍മി ഉദ്യോഗാര്‍ത്ഥികള്‍ തടസ്സപ്പെടുത്തി.

ആരായിലെ റെയില്‍ സ്‌റ്റേഷനില്‍ കടുത്ത സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ജനക്കൂട്ടത്തെ പിരിച്ച്‌ വിടാന്‍ പോലീസിന് കണ്ണീര്‍ വാതകം പ്രയോഗിക്കേണ്ടി വന്നു. പോലീസിന് നേരെ ഇവര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്. പ്രതിഷേധക്കാരുടെ ആക്രമണത്തില്‍ റെയില്‍വേ സ്റ്റേഷനുള്ളില്‍ തീപിടിച്ചു.

ജെഹാനാബാദ്, ബക്‌സര്‍, നവാഡ എന്നിവിടങ്ങളില്‍ ട്രെയിനുകള്‍ തടഞ്ഞു. അറായിലെ റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. മുന്‍ഗറിലെ സഫിയാബാദില്‍ പ്രതിഷേധക്കാര്‍ പട്‌ന- ഭഗല്‍പൂര്‍ പ്രധാന റോഡ് ഉപരോധിച്ചു. നവാഡയിലെ പ്രജാതന്ത്ര ചൗക്കില്‍ നൂറുകണക്കിന് യുവാക്കള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു.

ജെഹാനാബാദില്‍ വിദ്യാര്‍ത്ഥികള്‍ ഗയ- പട്‌ന റെയില്‍വേ ട്രാക്ക് ഉപരോധിക്കുകയും റോഡില്‍ ടയറുകള്‍ കത്തിച്ച്‌ പ്രതിഷേധിക്കുകയും ചെയ്തു. ഇവിടെ പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു.

യുവാക്കള്‍ കിയുല്‍- ഗയ റെയില്‍വേ ലൈന്‍ സ്തംഭിപ്പിച്ചു. പ്രകോപിതരായ ചില വിദ്യാര്‍ത്ഥികള്‍ നവാഡ സ്റ്റേഷന് സമീപമുള്ള ട്രാക്കില്‍ കേടുപാടുകള്‍ വരുത്തി. സഹര്‍സയിലും അറാഹിലും കല്ലേറ് നടന്നു. അറായില്‍ അക്രമാസക്തരായ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. കേരളത്തിൽ നിന്നും പോകുകയായിരുന്ന നിസാമുദ്ധീൻ എക്‌സ്പ്രസ് ട്രെയിനിന് ഗ്വാളിയോറിൽ കല്ലേറുണ്ടായി. മലയാളി യാത്രക്കാർ ഉൾപ്പെടെ ട്രെയിനിൽ ഉണ്ടായിരുന്നു. ആർക്കും ആളപായമുള്ളതായി റിപ്പോർട്ടില്ല.

അഗ്നിപഥ് സ്‌കീം പ്രകാരം നാല് വര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയാക്കിയാലും 25 പേർക്ക് മാത്രമേ സൈന്യത്തില്‍ ജോലി ലഭിക്കൂ. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ അടക്കം കിട്ടില്ലെന്നുള്ള നിര്‍ദേശങ്ങള്‍ അടക്കമാണ് റിക്രൂട്ട്‌മെന്റിനായി വരേണ്ടിയിരുന്നവരെ രോഷാകുലരാക്കുന്നത്. സൈന്യത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ് രണ്ട് വര്‍ഷം കഴിഞ്ഞാണ് ആരംഭിക്കുന്നത്.

എന്നാല്‍ ഭാവി സുരക്ഷിതമാക്കാനുള്ള ഒന്നും അതില്‍ ഇല്ല. നാല് വര്‍ഷം കഴിഞ്ഞ് തങ്ങളെ നിലനിര്‍ത്തിയില്ലെങ്കില്‍ എന്താകും ഭാവിയെന്നും ഇവര്‍ ചോദിക്കുന്നു. സര്‍ക്കാര്‍ ഈ പദ്ധതി പിന്‍വലിക്കണമെന്നാണ് ആവശ്യം. നാല് വര്‍ഷത്തെ സേവനം കൊണ്ട് ഞങ്ങള്‍ വീടില്ലാത്തവരാകുമെന്നും മത്സരാര്‍ത്ഥികള്‍ പറയുന്നു.

0Shares