ഇന്ത്യയുടെ അടുത്ത രാഷ്ട്രപതി ആരാകും? വോട്ടെടുപ്പ് രാവിലെ പത്ത് മുതല്‍

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യയുടെ അടുത്ത രാഷ്ട്രപതി ആരാകും? വോട്ടെടുപ്പ് രാവിലെ പത്ത് മുതല്‍

ദില്ലി: ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് തിങ്കളാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നടക്കും. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവും പ്രതിപക്ഷത്തിന്‍റെ സംയുക്ത സ്ഥാനാർത്ഥി യശ്വന്ത് സിൻഹയും തമ്മിലാണ് മത്സരം.

നിലവിലെ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്‍റെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനായി എംപിമാരും എംഎൽഎമാരും അടങ്ങുന്ന 4,809 അംഗങ്ങളാണ് ഇലക്ടറൽ കോളേജിൽ ഉള്ളത്. 2022 ലെ കണക്കനുസരിച്ച്, ഇലക്ടറൽ കോളേജിൽ 776 എം.പിമാരും (പാർലമെന്‍റ് അംഗങ്ങൾ) 4,033 എം.എൽ.എമാരും (നിയമസഭാംഗങ്ങൾ) ഉൾപ്പെടുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദ്ദേശപ്രകാരം എംപിമാർക്ക് പച്ച ബാലറ്റ് പേപ്പറും എംഎൽഎമാർക്ക് പിങ്ക് ബാലറ്റ് പേപ്പറും ലഭിക്കും. ഓരോ എംഎല്‍എയുടെയും എംപിയുടെയും വോട്ടിന്റെ മൂല്യം അറിയാന്‍ റിട്ടേണിംഗ് ഓഫീസറെ പ്രത്യേകം നിറങ്ങള്‍ സഹായിക്കുന്നു.

1971 ലെ സെൻസസ് പ്രകാരം ഓരോ സംസ്ഥാനത്തെയും ജനസംഖ്യയെ അടിസ്ഥാനമാക്കിയാണ് വോട്ടുകളുടെ മൂല്യം നിർണ്ണയിക്കുന്നത്. ഓരോ എം.എൽ.എ.യുടെയും വോട്ടിന്‍റെ മൂല്യം ഉത്തർപ്രദേശിലെ ഏറ്റവും ഉയർന്ന 208 മുതൽ സിക്കിമിലെ ഏറ്റവും കുറഞ്ഞ 7 വരെ വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് യുപിയിലെ 403 എംഎല്‍എമാര്‍ 208 * 403 = 83,824 വോട്ടുകള്‍ ഇലക്ടറല്‍ പൂളിലേക്ക് സംഭാവന ചെയ്യുമ്പോള്‍, സിക്കിമിലെ 32 എംഎല്‍എമാര്‍ 32 * 7 = 224 വോട്ടുകള്‍ സംഭാവന ചെയ്യുന്നു എന്നാണ്.

0Shares