
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്‍റെ വിവാദ നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ വീണ്ടും വിവാദ ഉത്തരവുകൾ. രോഗികളെ കൊച്ചിയിലേക്കും അഗത്തി, കവരത്തി ദ്വീപുകളിലേക്കും മാറ്റാന്‍ നാലംഗ സമിതിയുടെ അനുമതി വേണമെന്നാണ് പുതിയ ഉത്തരവ്.
രേഖകളും ഹാജരാക്കണം. നേരത്തെ ഹെലികോപ്റ്ററിൽ രോഗികളെ മാറ്റുന്നതിന് ബന്ധപ്പെട്ട ഡോക്ടറുടെയും മെഡിക്കൽ ഓഫീസറുടെയും അനുമതി മാത്രമേ ആവശ്യമായിരുന്നുള്ളു. അതേസമയം കാര്യക്ഷമമായി പ്രവർത്തിക്കാത്ത സർക്കാർ ജീവനക്കാരുടെ പട്ടിക തയാറാക്കുമെന്നാണ് പുതിയ അറിയിപ്പ്. ദ്വീപുകാരായ കരാർ ജീവനക്കാരെ പിരിച്ചുവിട്ടതിനു പിന്നാലെയാണ് പുതിയ നടപടി. നിയമന രീതികൾ പുനഃപരിശോധിക്കാനും നിർദേശിച്ചിട്ടുണ്ട്. ദ്വീപ് സ്വദേശികളായ ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് പുതിയ നപടിയെന്നാണ് വിമർശനം.

നിലവിൽ വിവിധ വകുപ്പുകളിലെ കമ്മിറ്റികളാണ് ജീവനക്കാരെ നിയമിച്ചിരുന്നത്. പൊതു പരീക്ഷയും ഇന്‍റര്‍വ്യു അടക്കമുള്ളവയും കഴിഞ്ഞ ശേഷമായിരുന്നു തെരഞ്ഞെടുപ്പ് എന്നാൽ ലക്ഷദ്വീപിലെ നിയമന രീതികളെല്ലാം അട്ടിമറിച്ചുകൊണ്ട് ഒരു സിലക്‌ഷൻ ബോർഡ് നേരത്തെതന്നെ രൂപീകരിച്ചിരുന്നു. അതിൽ ലക്ഷദ്വീപിലെ ഒരു ജനപ്രതിനിധിയെയും ഉൾപ്പെടുത്തിയിട്ടില്ല. ഉത്തരേന്ത്യയിലെ ഉദ്യോഗസ്ഥർ മാത്രമാണ് ബോർഡിലുള്ളത്.
പ്രശ്നത്തില്‍ പരസ്യ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് ദ്വീപിലെ രാഷ്ട്രീയ പാർട്ടികളുടെ നീക്കം. അഡ്മിനിസ്ട്രേറ്ററുടെ നടപടികൾക്കെതിരെ പൊതുതാൽപര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കാനും നീക്കമുണ്ട്. വ്യാഴാഴ്ച ഓൺലൈൻ വഴി ലക്ഷദ്വീപില്‍ സര്‍വകക്ഷിയോഗം ചേരും അതിൽ ബി.ജെ.പി പ്രതിനിധികളും പങ്കെടുക്കും.
