
പാലക്കാട് നഗരസഭ ഓഫിസിന് മുകളിൽ ബി.ജെ.പി പ്രവർത്തകർ ‘ജയ് ശ്രീറാം’ ബാനർ ഉയർത്തി വിജയാഹ്ലാദം നടത്തിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി അഭിഭാഷകനും ആക്ടിവിസ്റ്റുമായ ഹരീഷ് വാസുദേവൻ. ഹിന്ദുത്വവർഗ്ഗീയത എന്നത് എത്ര ലൈറ്റായി നമ്മൾ ഓരോരുത്തരും കാണുന്നുവെന്ന് നമുക്ക് തന്നെ ബോധ്യപ്പെടാവുന്ന ഒരു സന്ദർഭമാണിത്.
തെരഞ്ഞെടുപ്പ് ജയിച്ചശേഷം ലീഗ് പ്രവർത്തകർ മലപ്പുറം നഗരസഭ ഓഫിസ് കെട്ടിടത്തിന് മുകളിൽ കയറി പച്ച നിറമുള്ള വലിയ ബാനറിൽ ‘അല്ലാഹു അക്ബർ’ എന്നെഴുതി തൂക്കി മുദ്രാവാക്യം വിളിച്ചിരുന്നെങ്കിൽ ആ ദൃശ്യങ്ങൾ കേരളത്തിലുണ്ടാക്കാൻ പോകുന്ന പുകിൽ എന്തായിരിക്കുമെന്ന് ഒന്നോർത്തു നോക്കൂവെന്നും ഹരീഷ് വാസുദേവൻ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.

പാലക്കാട് നഗരസഭ ബി.ജെ.പി ജയിച്ചപ്പോൾ ‘ജയ് ശ്രീറാം’ എന്നുള്ള ബാനർ തൂക്കി. ശിവജിയുടെ ഫോട്ടോയും. ഇവിടെ എന്തെങ്കിലും വലിയ പുകിലുണ്ടായോ? പോലീസ് കേസെടുത്തോ? വാസ്തവത്തിൽ അത് ഹിന്ദുക്കളുടെ മതവിശ്വാസവുമായി ബന്ധപ്പെട്ട പൊതുവാക്യം പോലുമല്ല. സംഘപരിവാറിന്‍റെ മുദ്രാവാക്യമാണ്.
‘ഓ അതിലിപ്പോ എന്താ’ എന്ന് നിങ്ങൾക്ക് തോന്നിയോ? എങ്കിൽ നിങ്ങളിൽ ഒരു സോഫ്റ്റ് ഹിന്ദുത്വ മതഭീകരവാദി വളരുന്നുണ്ട്. മതേതരത്വത്തിനു എതിരായ ഒരാൾ. പാലക്കാട് സംഭവത്തെ ബി.ജെ.പി തള്ളിപ്പറയുന്നത് വരെ ബി.ജെ.പിയോട് ചർച്ചകളിൽ സഹകരിക്കില്ലെന്ന് പറയാനുള്ള നിലപാട് എൽ.ഡി.എഫും യു.ഡി.എഫും എടുക്കണമെന്നും അഡ്വ. ഹരീഷ് വാസുദേവൻ ആവശ്യപ്പെടുന്നു.
