
ഇന്ത്യയിലെ കേന്ദ്ര മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, സുപ്രീം കോടതി ജഡ്ജി, മാധ്യമപ്രവർത്തകർ തുടങ്ങി മുന്നൂറിലേറെപ്പേരുടെ ഫോൺ വിവരങ്ങൾ ചോർത്തിയ ഇസ്രയേൽ ചാര സോഫ്റ്റ്‌വെയര്‍ പെഗാസസ് നിസ്സാരക്കാരനല്ല. 2016 മുതല്‍ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് വിവാദത്തിലായ ഇസ്രയേല്‍ കമ്പനിയാണ് എന്‍എസ്ഒ. അവര്‍ നിര്‍മിച്ച പെഗാസസ് ഫോണില്‍ പ്രവേശിച്ച് വിവരങ്ങള്‍ പൂര്‍ണമായി ചോര്‍ത്തുന്ന മാല്‍വെയറാണ്.
ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കപ്പെട്ട ഫോണിലേക്ക് ഇ–മെയില്‍ വഴിയോ എസ്എംഎസ് വഴിയോ വാട്സാപ് വഴിയോ പ്രോഗ്രാം കോഡുകള്‍ കടത്തിവിട്ട് വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ കഴിവുണ്ട് പെഗാസസിന്. മിസ്ഡ്കോള്‍ വഴി പോലും മറ്റൊരു ഫോണിനെ ആക്രമിക്കാന്‍ പെഗാസസിന് സാധിക്കും. വിവരങ്ങള്‍ ചോര്‍ത്തേണ്ട ഫോണില്‍ എത്തിയാല്‍ ഉപയോക്താവിന് ഒരു സംശയത്തിനും ഇടനല്‍കാതെ ചോര്‍ത്തല്‍ ആരംഭിക്കും.

ഫോണ്‍ ഹാങ്ങാകാതെ ചോര്‍ത്തല്‍ നടത്തും. ഫോണിലെ എല്ലാ വിവരങ്ങളും മോഷ്ടിക്കുന്നതുള്‍പ്പെടെ ക്യാമറയും സ്പീക്കറും എല്ലാം പെഗാസസിന്‍റെ നിയന്ത്രണത്തിലായിരിക്കും. ചോര്‍ത്തലിന് ശേഷം സ്വയം നശിക്കുകയും തെളിവുകള്‍ ഇല്ലാതാക്കുകയും ചെയ്യും. മിസ്ഡ്കോളിലൂടെയാണ് മാല്‍വെയര്‍ കടത്തിവിട്ടതെങ്കില്‍ ആ കോളിന്‍റെ വിവരങ്ങളും ഡിലീറ്റ് ചെയ്യപ്പെടും. അത്യാധുനിക സുരക്ഷയുണ്ടെന്ന് അവകാശപ്പെടുന്ന ഐ-ഫോണുകളിലെ വിവരങ്ങള്‍ മോഷ്ടിക്കാന്‍ വികസിപ്പിച്ചവയാണ് പെഗാസസ്. ഇന്ന് ആന്‍ഡ്രോയ്ഡ് ഫോണുകളിലേക്കും ഇത് വിജയകരമായി കടത്തിവിടാൻ സാധിക്കും.
