
ആലപ്പുഴയില്‍ ഒ.ബി.സി മോര്‍ച്ച നേതാവ് രണ്‍ജിത്ത് കൊലക്കേസില്‍ നടപടി വൈകുന്നെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമാക്കി ബി.ജെ.പി. രണ്‍ജിത് ശ്രീനിവാസൻ്റെ കൊലപാതകത്തില്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിച്ച ആലപ്പുഴയില്‍ എസ്പി ഓഫീസ് മാര്‍ച്ചില്‍ പൊലീസിനെതിരെ ബി.ജെ.പി നേതാക്കള്‍ ഉയര്‍ത്തിയത് രൂക്ഷമായ വിമര്‍ശനം.

കൊലപാതകത്തിലെ ഗൂഢാലോചനയും തീവ്രവാദ ബന്ധവും പുറത്തുകൊണ്ടുവരണം എന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. പോലീസ് പറഞ്ഞ കാര്യങ്ങള്‍ എല്ലാം വിശ്വസിച്ചുവെന്ന് കരുതണ്ട. പോലീസിനോടുളള ബഹുമാനം കൊണ്ടും എന്താണ് ചെയ്യുന്നത് എന്നും കാണാന്‍ വേണ്ടിയുമാണ് കാത്തിരുന്നത്. പക്ഷെ പോലീസ് പറയുന്ന എല്ലാ വിവരക്കേടും വിഡ്ഡിത്തവും വിഴുങ്ങാന്‍ ആകില്ല.
കൊലപാതകികള്‍ക്ക് നഗരം വിടാനും ജില്ല വിടാനും കേരളം വിടാനുമുളള നിരീക്ഷണമാണോ പോലീസ് ഒരുക്കിയതെന്നും എം.ടി രമേശ് ചോദിച്ചു. പൊലീസില്‍ പോപ്പുലര്‍ ഫ്രണ്ടിൻ്റെ ഒറ്റുകാരുണ്ടെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം .ടി രമേശ് ആരോപിച്ചു. രണ്‍ജീത് ശ്രീനിവാസൻ്റെ കൊലപാതകത്തിലെ പ്രതികളെ പിടിക്കാന്‍ വൈകുകയാണ് എന്നും എം.ടി. രമേശ് ആരോപിച്ചു.
പൊലീസിനു പ്രതികളെ പിടിക്കാനായില്ലെങ്കില്‍ തങ്ങള്‍ പിടിച്ച് തരാമെന്നും പക്ഷേ ശരീരത്തില്‍ കേടുപാടുകളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടുകാരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് പേടിയുണ്ടെങ്കില്‍ നിങ്ങളുടെ പ്രതികളുടെ പട്ടിക ഞങ്ങളെ ഏല്‍പിക്കണം എന്ന് പറഞ്ഞായിരുന്നു എം. ടി രമേശിൻ്റെ വെല്ലുവിളി.
