വയനാട് വീണ്ടും കിറ്റ് വിവാദം; ബി.ജെ.പി പ്രാദേശിക നേതാവിൻ്റെ വീട്ടിൽ നിന്ന് കൂടുതൽ ഭക്ഷ്യക്കിറ്റുകൾ പിടികൂടി

  • Post category:Kerala / news
  • Reading time:1 min read
You are currently viewing വയനാട് വീണ്ടും കിറ്റ് വിവാദം; ബി.ജെ.പി പ്രാദേശിക നേതാവിൻ്റെ വീട്ടിൽ നിന്ന് കൂടുതൽ ഭക്ഷ്യക്കിറ്റുകൾ പിടികൂടി

വയനാട്ടിൽ കൂടുതൽ കിറ്റുകൾ പിടിച്ചെടുത്തു. ബി.ജെ.പി പ്രാദേശിക നേതാവിൻ്റെ വീട്ടിൽ നിന്നാണ് കൂടുതൽ ഭക്ഷ്യക്കിറ്റുകൾ പിടികൂടിയത്. 167 കിറ്റുകളാണ് തെരഞ്ഞെടുപ്പ് ഫ്ളൈയിങ് സ്ക്വാഡ് പിടിച്ചെടുത്തത്. ബി.ജെ.പി പ്രാദേശിക നേതാവ് വി.കെ ശശിയുടെ വീട്ടിൽ നിന്നാണ് കിറ്റുകൾ പിടികൂടിയത്. കിറ്റുകൾ സേവാഭാരതിയുടേത് ആണെന്നാണ് ബി.ജെ.പി പ്രാദേശിക നേതൃത്വത്തിൻ്റെ വിശദീകരണം.

450 രൂപ വില വരുന്ന കിറ്റുകളാണ് പരിശോധനയിൽ കണ്ടെത്തിയത്. ഏത് സാ​ഹചര്യത്തിലാണ് കിറ്റുകൾ ഇവിടെ എത്തിയത് എന്നതിൽ അന്വേഷണം നടക്കും. ജനാധിപത്യപരമായി തെരഞ്ഞെടുപ്പിനെ നേരിടുന്നതിന് പകരം കിറ്റുകൾ വിതരണം ചെയ്‌ത്‌ വോട്ട് സ്വാധീനിക്കുന്നത് ജനാധിപത്യ വിരുദ്ധവും ഭരണഘടന വിരുദ്ധവുമാണെന്ന് ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് കുറ്റപ്പെടുത്തി.

കിറ്റ് സേവാഭാരതിയുടേത് ആണെന്നും വിഷുവിന് വിതരണം ചെയ്യാൻ വെച്ചിരുന്ന കിറ്റായിരുന്നുവെന്നും ബി.ജെ.പി മണ്ഡലം ട്രഷറർ വേണു​ഗോപാൽ പറഞ്ഞു. വിഷു കഴിഞ്ഞ് കിറ്റ് കിട്ടിയതു കൊണ്ട് തെരഞ്ഞെടുപ്പ് കഴിഞ്ഞ് വിതരണം ചെയ്‌താൽ മതിയെന്ന് സേവാഭാരതി നിർദേശം നൽകി. തുടർന്നാണ് വി.കെ ശശിയുടെ വീട്ടിൽ കിറ്റ് സൂക്ഷിച്ചതെന്ന് വേണു​ഗോപാൽ പറഞ്ഞു.

പൊലീസും തെരഞ്ഞെടുപ്പ് കമ്മീഷനും സംയുക്തമായി നടത്തിയ റെയ്‌ഡിലാണ് കൂടുതൽ കിറ്റുകൾ പിടിച്ചിരിക്കുന്നത്. ഓരോന്നും അഞ്ചു കിലോ വീതമെങ്കിലും തൂക്കം വരുന്നതാണ്. 11 സാധനങ്ങളാണ് ഓരോ കിറ്റിലുമുള്ളത്.

നേരത്തെ വയനാട് ബത്തേരിയിൽ അവശ്യ സാധനങ്ങളടങ്ങിയ 1500ഓളം കിറ്റുകൾ പിടിച്ചെടുത്തിരുന്നു. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് കിറ്റുകൾ കണ്ടെത്തിയത്. വോട്ടർമാർക്ക് വിതരണം ചെയ്യാനാണ് കിറ്റുകൾ എത്തിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.

0Shares