
‘അവനുള്ള ഡിസ്മിസ് ഉത്തരവ് അടിച്ചിട്ടേ, ഞാൻ നിങ്ങളുടെ വീട്ടിൽ വരൂ..’ വിസ്മയയുടെ അച്ഛനോട് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞ വാക്കുകളാണിത്. ആ വാക്ക് അദ്ദേഹം പാലിച്ചു എന്ന് കണ്ണീരോടെ വിസ്മയയുടെ അച്ഛൻ പറഞ്ഞു. മന്ത്രിക്കും സർക്കാരിനും നന്ദി പറയുന്നു. വിസ്മയയോടു ചെയ്ത ക്രൂരതയ്ക്ക് കിരണിന് ലഭിച്ച ശിക്ഷയായി നടപടിയെ കാണുന്നുവെന്നും വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായർ പറഞ്ഞു.
അന്വേഷണം ശരിയായ ദിശയിലാണെന്നും വിസ്മയയ്ക്ക് നീതി കിട്ടുന്നതിന്‍റെ സൂചന കൂടിയാണ് ഈ നടപടിയെന്നും കുടുംബം വ്യക്തമാക്കി. വിസ്മയയുടെ വീട്ടിൽ ഗവർണർ അടക്കം സന്ദർശിച്ചിട്ടും ആന്റണി രാജു മാത്രം എത്തിയിരുന്നില്ല. അദ്ദേഹത്തിന്‍റെ വകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥൻ പ്രതിസ്ഥാനത്ത് നിൽക്കുന്നത് കൊണ്ടാണ് അദ്ദേഹം വീട്ടിൽ എത്താതിരുന്നത്.

അവനെതിരെ നടപടി എടുത്തിട്ടേ ഇനി നേരിൽ കാണൂ എന്നും അദ്ദേഹം വാക്ക് നൽകിയിരുന്നതായും കുടുംബം പറയുന്നു. ജൂൺ 22നാണ് ഭർതൃവീട്ടിൽ ദുരൂഹസാഹചര്യത്തിൽ വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിസ്മയയുടെ മരണത്തിൽ ഭർത്താവ് കിരണിനെ സർക്കാർ സർവീസിൽനിന്ന് ഇന്നു പിരിച്ചുവിട്ടു. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം വാർത്താ സമ്മേളനത്തിൽ അറിയിച്ചത്.
