
സംസ്ഥാന സെക്രട്ടറിയറ്റിന് മുന്നിൽ കെ.എസ്.യു സമരത്തിൽ ഉണ്ടായ അക്രമങ്ങൾ ആസൂത്രിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്‍റെ വികസനം ജനങ്ങളിൽ എത്തിക്കാതിരിക്കാൻ ആസൂത്രിത ശ്രമം നടക്കുകയാണ്. നേരത്തെ ആസൂത്രണം ചെയ്ത് അക്രമം നടത്തുകയായിരുന്നു. ജോലി ചെയ്യുന്ന പോലീസുകാർക്ക് നേരെയാണ് അക്രമമുണ്ടായത്.

പോലീസുകാർ എന്തു തെറ്റുചെയ്തെന്നും മുഖ്യമന്ത്രി ചോദിച്ചു. ചില ദുഷ്ട മനസുകളുടെ ഗൂഢാലോചനയാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു. സഹപ്രവർത്തകരെ വളഞ്ഞിട്ടു മർദിക്കുന്നത് കണ്ടിട്ടും പോലീസ് സംയമനം പാലിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന മറ്റൊരു സമരക്കാരേയും കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചു. അവരുടെ മൺപാത്രങ്ങളും മറ്റും വലിച്ചെറിഞ്ഞു. ഒരു തരം അഴിഞ്ഞാട്ടമാണ് ഇന്ന് നടന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
