വിജിലൻസിൻ്റെ പിടിയിലായ പുരസ്‌കാര ജേതാവായ വില്ലേജ് ഓഫീസറും അസിസ്റ്റണ്ടും റിമാണ്ടിൽ; കൈക്കൂലി വാങ്ങുന്നതിനിടെ ആണ് പിടിയിലായത്

You are currently viewing വിജിലൻസിൻ്റെ പിടിയിലായ പുരസ്‌കാര ജേതാവായ വില്ലേജ് ഓഫീസറും അസിസ്റ്റണ്ടും റിമാണ്ടിൽ; കൈക്കൂലി വാങ്ങുന്നതിനിടെ ആണ് പിടിയിലായത്

കാഞ്ഞങ്ങാട് / കാസർകോട്: അപേക്ഷകനില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ മികച്ച വില്ലേജ് ഓഫീസര്‍ പുരസ്‌കാര ജേതാവ് ഉള്‍പ്പെടെ രണ്ടുപേരെ റിമാണ്ട് ചെയ്‌തു. ചിത്താരി വില്ലേജ് ഓഫീസര്‍ കൊടക്കാട് വെള്ളച്ചാലിലെ സി.അരുണ്‍ (40), വില്ലേജ് അസിസ്റ്റണ്ട് പിലിക്കോട് വറക്കോട്ട് വയലിലെ കെ.വി സുധാകരന്‍ (52) എന്നിവരെയാണ് വിജിലന്‍സ് ഡി.വൈ.എസ്.പി വി.കെ വിശ്വംഭരന്‍ നായരും സംഘവും വ്യാഴാഴ്‌ച അറസ്റ്റ് ചെയ്‌തത്‌.

ചാമുണ്ഡിക്കുന്ന് സ്വദേശിയായ എം.അബ്ദുല്‍ബഷീര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നിരീക്ഷണത്തിലായ വില്ലേജ് ഓഫീസറെയും അസിസ്റ്റണ്ടിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ചിത്താരി ചാമുണ്ഡിക്കുന്ന് റോഡില്‍ കൊട്ടിലങ്ങാട്ട് 17.5 സെന്റ് സ്ഥലവുമായി ബന്ധപ്പെട്ട് ചില അപേക്ഷകള്‍ സമര്‍പ്പിച്ചെങ്കിലും പരിഗണിക്കാന്‍ തയ്യാറായിരുന്നില്ല. അതിനിടെ അപേക്ഷ പരിഗണിക്കണമെങ്കില്‍ പണം വേണമെന്നും പരാതിക്കാരനോട് പറഞ്ഞിരുന്നു.

ഈ വിവരം അബ്ദുല്‍ ബഷീര്‍ വിജിലന്‍സ് ഉദ്യോഗസ്ഥരെ അറിയിച്ചതോടെയാണ് രാസവസ്തു പുരട്ടിയ 500 രൂപയുടെ ആറ് നോട്ടുകളുമായി അബ്ദുല്‍ ബഷീറിനെ വില്ലേജ് ഓഫീസിലേക്ക് പറഞ്ഞയച്ചത്. 2000 രൂപ വില്ലേജ് ഓഫീസര്‍ക്കും ആയിരം രൂപ അസിസ്റ്റണ്ടും വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇരുവരെയും പിടികൂടിയത്. ബന്ധുവിൻ്റെ പേരിലാണ് സ്ഥലം ഉള്ളത്. ബന്ധു മരിച്ചതിനാല്‍ സ്ഥലം ഭാര്യയുടെ പേരിലേക്ക് മാറ്റാനുള്ള അപേക്ഷയാണ് നല്‍കിയത്. ഈ അപേക്ഷയാണ് കൈക്കൂലി നല്‍കാത്തതിൻ്റെ പേരില്‍ നീട്ടി കൊണ്ടുപോയത്.

ഇന്‍സ്‌പെക്ടര്‍ കെ.സുനുമോന്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ ഈശ്വരന്‍ നമ്പൂതിരി, കെ.രാധാകൃഷ്ണന്‍, വി.എം മധുസൂദനന്‍, പി.വി സതീശന്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍മാരായ വി.ടി സുഭാഷ് ചന്ദ്രന്‍, പ്രിയ കെ.നായര്‍, കെ.വി ശ്രീനിവാസന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ വി.രാജീവന്‍, പി.വി സന്തോഷ്, കെ.പി പ്രദീപ്, വി.എം പ്രദീപ് കുമാര്‍, കെ.ബി ബിജു, കെ.പ്രമോദ് കുമാര്‍, കെ.വി ഷീബ, ടി.ജയന്‍, എ.വി കൃഷ്ണന്‍, എ.രതീഷ്, കുമ്പള അസിസ്റ്റണ്ട് എജ്യുക്കേഷന്‍ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് കെ. കരുണാകര, കാസര്‍കോട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫീസര്‍ പി.പവിത്രന്‍ എന്നിവരുമുണ്ടായിരുന്നു.

0Shares